ഫ്ലോറിഡ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഫ്ലോറിഡയിലുള്ള മാർ-എ-ലാഗോ (Mar-a-Lago) വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. അതീവ സുരക്ഷാ മേഖല ലംഘിച്ചതിനെത്തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണ് അക്രമി കൊല്ലപ്പെട്ടത്.
നോർത്ത് കരോലിനയിൽ നിന്നുള്ള ഓസ്റ്റിൻ ടി. മാർട്ടിൻ (21) എന്ന യുവാവാണ് സുരക്ഷാ വലയം ലംഘിച്ച് അകത്തു കടക്കാൻ ശ്രമിച്ചത്. ഇയാൾ ഒരു ഷോട്ട്ഗണും ഇന്ധനം നിറച്ച കാനുമായാണ് എത്തിയത്. സീക്രട്ട് സർവീസിൻ്റെ സുരക്ഷാ വലയം ഭേദിച്ച് വസതിയുടെ ഉൾഭാഗത്തേക്ക് കടക്കാനായിരുന്നു അക്രമിയുടെ നീക്കം. ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചതോടെ വെടിവെപ്പുണ്ടാവുകയായിരുന്നു. കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എഫ്ബിഐ ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ പരിശോധിച്ചു വരികയാണ്.
ആക്രമണ ശ്രമം നടക്കുമ്പോൾ ഡൊണാൾഡ് ട്രംപ് വസതിയിലുണ്ടായിരുന്നില്ല. അദേഹം വാഷിങ്ടണിലെ വൈറ്റ് ഹൗസിലായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു. നേരത്തെയും ട്രംപിന് നേരെ വധശ്രമങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ, പുതിയ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് അമേരിക്കൻ ഇൻ്റലിജൻസ് വിഭാഗം കാണുന്നത്. ആക്രമണ ശ്രമത്തിന് പിന്നാലെ മാർ-എ-ലാഗോയും പരിസര പ്രദേശങ്ങളും സീക്രട്ട് സർവീസിൻ്റെ പൂർണ നിയന്ത്രണത്തിലായി. പ്രദേശത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. എഫ്.ബി.ഐ (FBI), സീക്രട്ട് സർവീസ്, പ്രാദേശിക പോലീസ് എന്നിവർ സംയുക്തമായാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അക്രമിയുടെ ലക്ഷ്യം എന്തായിരുന്നു എന്നത് ഇതുവരെ വ്യക്തമായിട്ടില്ല


