ഝാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ആംബുലൻസ് തകർന്നു വീണുണ്ടായ അപകടത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. റാഞ്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം ഛത്ര ജില്ലയിലെ സിമരിയ ഗ്രാമത്തിലാണ് തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രോഗി, രോഗിയുടെ കുടുംബാംഗങ്ങൾ, ഒരു ഡോക്ടർ, രണ്ട് പൈലറ്റുമാർ എന്നിവരുൾപ്പെടെ ഏഴ് പേരും അപകടത്തിൽ മരണപ്പെട്ടു.
റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വൃത്തങ്ങൾ സ്ഥിരീകരിച്ചു. മോശം കാലാവസ്ഥയും ഇടിമിന്നലുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. റെഡ്‌ബേർഡ് എയർവേയ്‌സ് (Redbird Airways) പ്രവർത്തിപ്പിച്ചിരുന്ന ബീച്ച്ക്രാഫ്റ്റ് C90 (Beechcraft C90) വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ലത്തേഹാർ ജില്ലയിലെ ചന്ദ്‌വ സ്വദേശിയായ സഞ്ജയ് കുമാറിന് 60 ശതമാനത്തിലധികം പൊള്ളലേറ്റതിനെത്തുടർന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. സഞ്ജയ് കുമാറിനു സഹായികളായി ഭാര്യ അർച്ചന ദേവി, കുടുംബ സുഹൃത്ത് ധുരു കുമാർ എന്നിവരും റാഞ്ചി സദർ ആശുപത്രിയിലെ ഡോക്ടർ വികാസ് കുമാർ ഗുപ്ത, പാരാമെഡിക് സച്ചിൻ കുമാർ മിശ്ര, ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, കോ-പൈലറ്റ് ക്യാപ്റ്റൻ സവ്‌രാജ്‌ദീപ് സിംഗ് എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.


