കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ലഹരിവിമുക്തി ചികിത്സാ കേന്ദ്രത്തിന് (Rehabilitation Hospital) നേരെ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400-ലധികം പേർ കൊല്ലപ്പെട്ടതായും നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തുവന്നു. തിങ്കളാഴ്ച (മാർച്ച് 16 ) രാത്രി 9 മണിയോടെയാണ് അപ്രതീക്ഷിതമായ ഈ ആക്രമണം നടന്നത്. കാബൂളിലെ 2,000 കിടക്കകളുള്ള പ്രധാന ലഹരിവിമുക്തി ചികിത്സാ കേന്ദ്രത്തിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായത്.
ഇതൊരു യുദ്ധക്കുറ്റമാണെന്നും മനുഷ്യരാശിക്കെതിരായ ക്രൂരതയാണെന്നും താലിബാൻ ഭരണകൂടം അപലപിച്ചു. റാഷിദ് ഖാൻ ഉൾപ്പെടെയുള്ള അഫ്ഗാൻ ക്രിക്കറ്റ് താരങ്ങളും ഈ ക്രൂരതയ്ക്കെതിരെ രംഗത്തുവന്നു. കാബൂളിലെ ആശുപത്രിക്ക് നേരെ ഉണ്ടായ ആക്രമണം വേദനിപ്പിക്കുന്നതും ആശങ്കയുണ്ടാക്കുന്നതുമാണെന്ന് റാഷിദ് ഖാൻ എക്‌സിൽ കുറിച്ചു. ജനങ്ങളെയും അവരുടെ വീടുകളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ലക്ഷ്യം വെക്കുന്നത് യുദ്ധകുറ്റകൃത്യമാണ്. മനുഷ്യജീവിതങ്ങളോടുള്ള, പ്രത്യേകിച്ച് പുണ്യമാസമായ റമദാനിലെ ഈ ക്രൂരത വേദനാജനകവും ആശങ്കാജനകവുമാണ്. അത് ഭിന്നതയ്ക്കും വിദ്വേഷത്തിനും വഴിവെക്കുമെന്നും റാഷിദ് ഖാൻ പറഞ്ഞു.
അതേസമയം അഫ്ഗാനിലെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സാധാരണക്കാരായ ജനങ്ങളെ ബാധിച്ചിട്ടില്ലെന്നുമാണ് പാക്കിസ്ഥാന്റെ വിശദീകരണം. ആശുപത്രിയെ ലക്ഷ്യമിട്ടിട്ടില്ല, സിവിലിയൻസ് കൊല്ലപ്പെട്ടുവെന്ന അഫ്ഗാന്റെ വാദം അടിസ്ഥാനരഹിതമാണെന്നും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സയിദി വ്യക്തമാക്കി. അഫ്ഗാനിലെ തീവ്രവാദ കേന്ദ്രങ്ങളും അവരെ പിന്തുണക്കുന്നതും അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നതുമായ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് മൊഷറഫ് സയിദിയുടെ പ്രതികരണം.
പാക് സൈനിക താവളം തകർത്തെന്ന് താലിബാൻ; അഫ്ഘാനിസ്ഥാൻ പാക്കിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നു


