പാലാ: വേണ്ടിവന്നാൽ ക്രൈസ്തവസമുദായം രാഷ്ട്രീയപ്രസ്ഥാനമായി മാറുമെന്ന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പിന്റെയും താമരശ്ശേരി രൂപതാധ്യക്ഷന്റെയും നിലപട് തള്ളി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സ്വർഗത്തിലെത്താമെന്ന് കരുതുന്നില്ലെന്നാണ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രതികരിച്ചത്. നമ്മൾ ഒന്നിച്ചു നിന്നാൽ രാഷ്ട്രീയക്കാർ നമ്മളെ തേടിയെത്തും. ക്രൈസ്തവർ തമ്മിൽ ഒരുമയുണ്ടാവണം. പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണ്. ആവശ്യക്കാരെല്ലാം ക്രൈസ്തവരുടെ അടുത്ത് എത്തുമെന്നും ബിഷപ്പ് പ്രതികരിച്ചു. പാലായിലെ മദ്യ-ലഹരി വിരുദ്ധ പരിപാടിയിൽ ആയിരുന്നു ബിഷപ്പിന്റെ പ്രസംഗം.
വഖഫ് ബിൽ പല എംപിമാരുടെയും വിലയും അറിവില്ലായ്മയും വെളിപ്പെട്ടെന്ന് വ്യക്തമാക്കിയ മാർ കല്ലറങ്ങാട്ട് ഇക്കാര്യത്തിൽ കെസിബിസിയും സിബിസിഐയും നൽകിയ നിർദേശം എംപിമാർ ചെവികൊണ്ടില്ലെന്നും കുറ്റപ്പെടുത്തി. വഖഫ് മതപരമായ വിഷയമല്ല. ദേശീയവും സാമൂഹിക പ്രാധാന്യവുമുള്ള വിഷയമാണെന്നും അദേഹം പറഞ്ഞു. പലരെയും വോട്ട് ചെയ്‌ത് ജയിപ്പിക്കാൻ കഴിയില്ലെങ്കിലും തോൽപ്പിക്കാൻ ശക്തിയുണ്ട്. നേതാക്കൾക്ക് ജനങ്ങളോടാണ് ഉത്തരവാദിത്തം വേണ്ടത്, രാഷ്‌ടീയ പാർട്ടികളോടല്ല. ഒരു ജനതയെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടാനാണ് ചിലർ ശ്രമിച്ചത്.
ജബൽപൂരിൽ വൈദികർ ആക്രമിക്കപ്പെട്ട സംഭവത്തിൽ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ജബൽപ്പൂരിൽ പൊലീസിൻ് മുന്നിലിട്ട് വൈദികരെയും വിശ്വാസികളെയും ക്രൂരമായി മർദ്ദിച്ചു. ഭരണഘടനയെ വെല്ലുവിളിച്ചാണ് ഇത്തരം അതിക്രമങ്ങൾ നടക്കുന്നത്. ജബൽപ്പൂരിൽ അമ്പലത്തിന് മുന്നിൽ പ്രാർത്ഥിച്ചതാണ് ആക്രമത്തിന് കാരണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും അദേഹം പറഞ്ഞു.