നമ്മുടെ കർത്താവിന്റെ രക്ഷാകര കഷ്ടാനുഭവത്തിന്റെ നാളുകളിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്, വലിയ നോമ്പിലൂടെ ആണ്. അതിന് തൊട്ട് മുൻപുള്ള രണ്ട് ആഴ്ചകളിലായി വാങ്ങിപ്പോയ സകല ആചര്യന്മാരെയും സകല വാങ്ങിപ്പോയ പൂർവ്വികരെയും ഓർക്കുന്ന ദിവസങ്ങൾ ആണ്. ഈ സാഹചര്യത്തിൽ പലപ്പോഴും നാം നേരിടുന്ന ഒരു ചോദ്യം ആണ് “മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും ആരും ദൈവത്തെ സ്തുതിക്കുന്നില്ല” എന്ന് വേദപുസ്തകത്തിൽ (സങ്കീർത്തനം) പറയുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് മരിച്ചവരെ ഓർക്കുന്നത് എന്നത്. വളരെ കൃത്യമായ ചോദ്യം ആണ്. എന്നാൽ ഇതിനു മറുപടി തിരുവചനം പറയുന്നുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.
അതിന് മുൻപ്, മരണാനന്തര അവസ്ഥയെ കുറിച്ച് സഭയുടെ പഠിപ്പിക്കൽ എന്താണ് എന്ന് നോക്കാം. സഭാഗങ്ങളെ മരിച്ചവർ എന്ന് സാധാരണ വിളിക്കാറില്ല. പകരം വാങ്ങിപ്പോയവർ എന്ന പദമാണ് ഉപയോഗിക്കുന്നത്. അതിൽ നിന്ന് തന്നെ, നിത്യമായി നശിച്ചുപോയവർ എന്നോ, നിത്യ വിസ്‌മൃതിയിൽ ആയവർ എന്നോ അല്ല, മറിച്ചു ഭൗതികമായി ഈ ലോകത്ത് ഇല്ല എങ്കിലും, മറുലോകത്തു ഉള്ളവർ എന്ന നിലയിൽ ആണ് അവരെ കാണുന്നത്. അതായത്, വാങ്ങിപ്പോയവർ ക്രിസ്തുവിൽ സജീവർ ആണ് എന്ന് വിശുദ്ധ സഭ പഠിപ്പിക്കുന്നു. വാങ്ങിപ്പോയവർ സംസാരിക്കുകയും കേൾക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു എന്ന് ധാരാളം തെളിവുകൾ തിരുവചനം നൽകുന്നു. ഉദാഹരണമായി അടക്കപ്പെട്ടു ചീഞ്ഞു നാറ്റം വച്ചു തുടങ്ങിയ ബെധാന്യയിലെ ലാസർ കർത്താവിന്റെ വിളി കേൾക്കുകയും അതിനോടുള്ള പ്രതികരണമായി കല്ലറയിൽ നിന്ന് പുറത്ത് വരികയും ചെയ്തു.
പാതാളത്തിൽ കഴിയുന്ന ധനവാൻ അബ്രഹാംമിനോട് വെള്ളം ചോദിക്കുകയും ഭൂമിയിൽ ഉള്ള സഹോദരങ്ങൾക്ക് വേണ്ടി മാധ്യസ്ഥത അപേക്ഷിക്കുകയും ചെയ്യുന്നു. (വിസ്താരഭയത്താൽ കൂടുതൽ ഉദാഹരണങ്ങൾ പറയുന്നില്ല) ഈ തിരുവചന ഭാഗങ്ങളിലെ സംഭവങ്ങളിൽ നിന്നെല്ലാം വാങ്ങിപോയവർ സജീവർ ആണെന്ന് സംശയലേശമന്യേ മനസ്സിലാക്കാൻ സാധിക്കും.
ഇനി മുകളിൽ പറഞ്ഞ മൗനതയിൽ പോകുന്ന മരിച്ചവർ ആരാണ് എന്ന് നോക്കാം. പാതാളത്തിൽ മൗനതയിൽ ഇരിക്കുന്നത് ആരൊക്കെയാണ് എന്ന് സങ്കീർത്തനം 31 -ന്റെ 17, 18 വാക്യങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. “യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ട് ഞാൻ ലജ്ജിച്ചു പോകരുതേ! ദുഷ്ടന്മാർ ലജ്ജിച്ചു പാതാളത്തിൽ മൗനമായിരിക്കട്ടെ. നീതിമാനു വിരോധമായി ഡംബത്തോടും നിന്ദയോടും കൂടെ ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ മിണ്ടാതെയായി പോകട്ടെ.”
ആരൊക്കെയാണ് പാതാളത്തിൽ മൗനത്തിൽ ആകുന്നത് എന്ന് വളരെ വ്യക്തമായി പറയുന്നു. ദുഷ്ടന്മാർ ലജ്ജിച്ചു മൗനം ആയിരിക്കും. നീതിമാൻമാർക്ക് വിരോധമായി നിൽക്കുന്നവർ പാതാളത്തിൽ മൗനമായിരിക്കും. ഡംബത്തോടും നിന്തയോടും ധാർഷ്ട്യയത്തോടും സംസാരിക്കുന്നവർ പാതാളത്തിൽ മൗനമായിരിക്കും, വ്യാജം പറയുന്നവർ പാതാളത്തിൽ മൗനമായിരിക്കും. ഇവരൊക്കെ ലജ്ജയോട് കൂടിയാണ് മൗനതയിൽ ആകുന്നത്. എന്നാൽ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവർക്ക് ലജ്ജിക്കേണ്ടത് ഇല്ലാത്തതിനാൽ അവർക്ക് മൗനതയും ഇല്ല.
ഈ ലോകത്തിൽവച്ചു, ഇപ്രകാരം ഉള്ള ദൈവിക സത്യങ്ങളെ മനസിലാക്കി ദൈവത്തെ ആരാധിച്ചു കടന്നുപോയവർ ദൈവ സന്നിധിയിൽ സജീവരായി സ്വർഗീയ ഗണങ്ങളോട് ചേർന്ന് “കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ” എന്ന് ഇടവിടാതെ ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കുന്ന ആ വലിയ ഭാഗ്യവസ്ഥയിൽ ആണെന്ന് വെളിപാട് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ദൈവീക രഹസ്യങ്ങളെ മനസിലാക്കാതെ, മരിച്ചവർ മൗനതയിൽ ആണെന്ന് കരുതുന്നവർ അവസാനം ലജ്ജിച്ചു തലതാഴ്ത്തി പാതാളത്തിൽ മൗനതയിൽ ആയിരിപ്പാൻ ഇടയാകുന്നു.
എന്നാൽ ഈ സത്യങ്ങൾ മനസിലാക്കി ദൈവത്തെ ആരാധിക്കുന്നവരെ കുറിച്ച് സങ്കീർത്തനത്തിൽ “എന്നാൽ നാമോ എന്നേക്കും ദൈവത്തെ സ്തുതിക്കും” എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നേക്കും എന്ന പ്രയോഗം ഇൻഫിനിറ്റി ആണ്. ഈ ഭൂമിയിൽ കഴിയുന്ന എൺപതോ തൊണ്ണൂറോ വർഷത്തെ കുറിച്ച് അല്ല അത് പറയുന്നത്.
ഇനി പുതിയനിയമത്തിൽ ഈ വിഷയത്തിൽ എന്ത് പറയുന്നു എന്ന് കൂടി പരിശോധിക്കാം. കർത്താവ് തന്നെ പറയുന്നു. “ഞാൻ അബ്രഹാമിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു, ഞാൻ മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ ദൈവമത്രേ” എന്ന്. ഈ പിതാക്കന്മാർ ലോക പ്രകാരം മരിച്ചു കാലങ്ങൾക്ക് ശേഷം ആണ് നമ്മുടെ കർത്താവിന്റെ ഈ പ്രസ്താവന എന്നത് പ്രത്യേകം പ്രസ്ഥാവ്യമാണ്. ദൈവ സന്നിധിയിൽ സജീവരായിരിക്കുന്ന അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. അതുകൊണ്ട് ഇത് വിശ്വസിക്കുന്നവർ ദൈവ സന്നിധിയിൽ സജീവർ ആണ്. വിശ്വസിക്കാത്തവർ ലജ്ജ ധരിച്ചു പാതാളത്തിൽ മൗനം ആയിരിക്കും. ഒരു പടികൂടി കടന്ന് പൗലോസ് അപ്പോസ്തോലൻ പറയുന്നു. “എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു” എന്ന്. ക്രിസ്തുവിൽ ജീവിക്കുന്ന ഒരുവൻ മരിച്ചു കഴിഞ്ഞാൽ മൗനതയിൽ ആകും എങ്കിൽ പൗലോസ് സ്ലീഹ ഇങ്ങനെ “മരണം ലാഭം” എന്ന് പറയുകയില്ലായിരുന്നു. വീണ്ടും പറയുന്നു “ദേഹം വിട്ട് ക്രിസ്തുവിനോട് കൂടെ ആയതിരിപ്പാൻ ഞാൻ ഏറെ ആഗ്രഹിക്കുന്നു” എന്ന്. വാങ്ങിപ്പോയവർ ദൈവ സന്നിധിയിൽ സജീവരും ആരാധകരും ആണെന്നുള്ളതിന് ഇതിൽ കൂടുതൽ തെളിവുകൾ ആവശ്യം ഇല്ലെന്ന് കരുതുന്നു.
ദൈവ സന്നിധിയിൽ സജീവർ ആയിരിക്കുന്ന, അവിടെ ദൈവ്വാരാധനയിൽ ആയിരിക്കുന്ന നമ്മുടെ വാങ്ങിപ്പോയവർക്ക് വേണ്ടി ഈ സകല വാങ്ങിപ്പോയവരെയും പൊതുവായി ഓർക്കുന്ന ഞായറാഴ്ചയിൽ നമുക്കും ഓർത്തു പ്രാർത്ഥിക്കാം, അവരുടെ പ്രാർഥന നമുക്കും കോട്ടയും കാവലും ദൈവസന്നിധിയിൽ സജീവർ ആണെന്നുള്ള പ്രത്യാശയും ആയിരിക്കട്ടെ.
ജിജി, റോം.