ന്യൂഡൽഹി: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയോടൊപ്പം എന്ന് കൊളംബിയ വ്യക്തമാക്കി. പാക് ഭീകരർക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രസ്താവന കൊളംബിയ പിൻവലിച്ചു. ഭീകരർക്ക് അനുശോചനം അറിയിച്ച കൊളംബിയയുടെ നടപടിയിൽ പ്രതിനിധി സംഘത്തെ നയിച്ച ശശി തരൂർ വിയോജിപ്പും അമർഷവും രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് കൊളംബിയ നിലപാട് തിരുത്തിയത്.
ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള വിശദീകരണത്തിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ ആക്രമണത്തിന് മുതിർന്നതിന്റെ സാഹചര്യം മനസിലാക്കാനായതായും ഇന്ത്യയുമായുള്ള ചർച്ച തുടരുന്നതിൽ പൂർണ വിശ്വാസമുള്ളതായും കൊളംബിയയുടെ വിദേശകാര്യ സഹമന്ത്രി റോസ യൊലാൻഡ വില്ലവിസെൻസിയോ പ്രതികരിച്ചു. ഉപരോധ പട്ടികയിലുള്ള ഒരു ഭീകരൻ്റെ ശവസംസ്‌കാരം അടക്കം ചൂണ്ടിക്കാണിച്ചാണ് കൊളംബിയൻ പ്രതിനിധികളോട് ഇന്ത്യൻ സംഘം സാഹചര്യങ്ങൾ വിശദീകരിച്ചത്. ശവസംസ്‌കാര ചടങ്ങിൽ പാക്കിസ്ഥാനിലെ മുതിർന്ന സൈനിക, പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തുവെന്ന് തരൂർ വ്യക്തമാക്കി. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന തീവ്രവാദികൾക്ക് ആയുധവും ധനസഹായവും പരിശീലനവും നൽകുകയും അവർക്ക് സുരക്ഷിത താവളം ഒരുക്കുകയും ചെയ്യുന്നു. അത്രയധികം പരസ്‌പര ബന്ധമാണ് അവർക്കിടയിൽ നാം കാണുന്നത്. ഭീകരരെ പാക്കിസ്ഥാൻ സഹായിക്കുന്നത് ചൂണ്ടിക്കാണിച്ച് ശശി തരൂർ കൊളംബിയൻ പ്രതിനിധി സംഘത്തോട് വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച് വിശദീകരിക്കാൻ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊളംബിയയിൽ എത്തിയിരുന്നത്. വിഷയം വിശദീകരിക്കുന്നതിനിടെ പാകിസ്ഥാനിൽ കൊല്ലപ്പെട്ട ഭീകരർക്കും കൊളംബിയ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു. ഈ നിലപാട് ആശങ്കയുണ്ടാക്കുന്നതായി പറഞ്ഞ ശശി തരൂർ ഭീകരരെയും സാധാരണക്കാരെയും തുല്യരായി കണക്കാക്കാൻ ആവില്ലെന്ന് ഉറച്ച നിലപാടായിരുന്നു മുന്നോട്ടുവെച്ചത്. പിന്നീട് പ്രസ്താവന പിൻവലിക്കുമെന്ന് കൊളംബിയൻ റോസാ യോലാന്റ വിലവിസെൻഷ്യോ ഉറപ്പു നൽകിയതായി ശശി തരൂർ സമൂഹമാധ്യമത്തിൽ കുറിച്ചു.