കോട്ടയം പോലീസ് മേധാവിയായിരുന്ന ഡി ശില്‍പ ഐപിഎസിനെ കേരള കേഡറില്‍ നിന്നും കർണാടക കേഡറില്‍ ഉള്‍പ്പെടുത്താൻ ഉത്തരവിട്ട് ഹൈക്കോടതി. 2015-ല്‍ കേഡർ നിർണയിച്ചപ്പോഴുള്ള പിഴവു മൂലമാണു കർണാടക കേഡറില്‍ ഉള്‍പ്പെടാതെ പോയതെന്ന ശില്‍പയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.
കർണാടക സ്വദേശിനിയാണ് ശില്‍പ. നിലവില്‍ കേരള പൊലീസ് ഹെഡ് ക്വാർട്ടേഴ്സില്‍ എഐജിയാണ്.
കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് ഡി. ശില്‍പ ഹൈക്കോടതിയെ സമീപിച്ചത്. 2015ല്‍ കേഡർ നിർണയിച്ചപ്പോഴുള്ള പിഴവു മൂലമാണു കർണാടക കേഡറില്‍ ഉള്‍പ്പെടാതെ പോയതെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. ഇതംഗീകരിച്ച ഡിവിഷൻ ബെഞ്ച് രണ്ടു മാസത്തിനുള്ളില്‍ വേണ്ട നടപടി സ്വീകരിക്കാൻ നിർദേശിച്ചു. ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദേശം. ഹർജിക്കാരിക്കായി അഡ്വ.ടി.സഞ്ജയ് ഹാജരായി.
ബെംഗളൂരു സ്വദേശിയായ ശില്‍പ ഇലക്‌ട്രോണിക്സില്‍ ബിടെക് ബിരുദവും എംബിഎയും നേടിയ ശേഷം ടാറ്റാ കണ്‍സല്‍റ്റൻസി സർവീസസില്‍ ബിസിനസ് അനലിസ്റ്റായിരിക്കെയാണ് സിവില്‍ സർവീസ് പരീക്ഷ എഴുതുന്നത്. വിവാഹിതയും അമ്മയുമായ ശേഷമായിരുന്നു ഇത്. 2016-ല്‍ കേരള കേഡറില്‍ നിയമനം ലഭിച്ചു. കാസർകോട്, കണ്ണൂർ എഎസ്പി, വനിതാ ബറ്റാലിയൻ കമൻഡാന്റ്. കോട്ടയം പോലീസ് മേധാവി എന്നീ തസ്തികകള്‍ വഹിച്ചു.