ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒക്ടോബര്‍ 25 ന് കേരളത്തിലെത്തും. ഏഴുദിവസം മെസി കേരളത്തിലുണ്ടാവുമെന്നും പൊതു പരിപാടിയിൽ പങ്കെടുക്കുമെന്നും സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. നവംബര്‍ രണ്ടുവരെ മെസി കേരളത്തില്‍ തുടരും. രണ്ട് സൗഹൃ മത്സരവും അര്‍ജന്‍ന്റീന ടീം കേരളത്തില്‍ കളിക്കും. ഇതിന്റെ കാര്യങ്ങൾക്കായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ വൈകാതെ കേരളത്തിലെത്തും എന്നും കായിക മന്ത്രി വ്യക്തമാക്കി.
സൂപ്പര്‍ താരം ലിയോണല്‍ മെസി അടക്കം അര്‍ജന്റീന ടീമാകും കേരളത്തിലേക്ക് വരികയെന്ന് തിരുവനന്തപുരുത്ത് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അബ്ദുറഹ്‌മാന്‍ അറിയിച്ചിരുന്നു. സ്‌പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. കേരളത്തില്‍ വെച്ച് മത്സരം നടക്കും. കൊച്ചി നെഹ്‌റു സ്റ്റേഡിയമാണ് മത്സരത്തിന് വേദിയായി പ്രധാനമായും പരിഗണിക്കുന്നത്. എതിര്‍ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ വരും. മത്സരത്തിന്റെ തിയ്യതി, സ്റ്റേഡിയം തുടങ്ങിയ കാര്യങ്ങള്‍ ഇതിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. വിദേശ ടീമിനെ തന്നെ ഏതിരാളിയായി എത്തിക്കാനാണ് ആലോചന.