തൃശ്ശൂർ: സിപിഐ നേതാവും നാട്ടിക എംഎൽഎയുമായ ശ്രീ സി സി മുകുന്ദൻ ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തിയാണ് സിസി മുകുന്ദൻ അംഗത്വം സ്വീകരിച്ചത്. സിസി മുകുന്ദനെ, എഎൻ രാധാകൃഷ്ണൻ ഷാളണിയിച്ച് സ്വീകരിച്ചു. ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നും തന്നെ സഹായിക്കുന്ന ഈ പ്രസ്ഥാനത്തോട് കൂറുപുലർത്തുമെന്നും സിസി മുകുന്ദൻ പറഞ്ഞു.
നാട്ടികയിലെ സിപിഐയുടേത് പേയ്മന്റ് സീറ്റ് എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണെന്നും സിസി മുകുന്ദൻ പറഞ്ഞു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് സിപിഐയിൽ നിന്ന് കഴിഞ്ഞ ദിവസം സിസി മുകുന്ദനെ പുറത്താക്കിയത്. മണ്ഡലത്തിൽ മുകുന്ദന് പകരം മുൻ എംഎൽഎ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയായി സിപിഐ നേതൃത്വം പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഗീതാ ഗോപിയുടേത് ‘പെയ്മെന്റ് സീറ്റ്’ എന്ന് വിമർശിച്ച സിസി മുകുന്ദൻ, പണം പിരിച്ചു നൽകാൻ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും ആരോപിച്ചു.
നാട്ടികയിൽ മത്സരിക്കുന്നതിനായി സിപിഐ വിട്ട സിസി മുകുന്ദൻ എംഎൽഎ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും മറുപടി നൽകിയിരുന്നില്ല. പിന്നാലെ സിസി മുകുന്ദനെ പിന്തുണക്കാതെ സ്വന്തം നിലയിൽ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താൻ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. സുനിൽ ലാലൂര്‍ ആയിരിക്കും നാട്ടികയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുക. മുകുന്ദൻ വിമതനായി മത്സരിച്ചാൽ സിപിഐ സ്ഥാനാർത്ഥിക്ക് ലഭിക്കേണ്ട വോട്ടുകൾ ഭിന്നിക്കുമെന്നും അതുവഴി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ജയിക്കാമെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ.
സംസ്ഥാന കാര്യാലയമായ തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും സ്ത്രീകളടക്കം നിരവധി പേർ ഇന്ന് ബി ജെ പി അംഗത്വം സ്വീകരിച്ചു. ഡോ.പ്രതാപ് കുമാർ (മെഡിട്രീന ആശുപത്രി എംഡി), ദേവ പ്രശാന്ത് (എൻസിപി സംസ്ഥാന ഭാരവാഹി), എൻ.എ റഷീദ് ( മുൻ സിപിഎം വിഴിഞ്ഞം കൗൺസിലർ), അനിൽ ആറ്റിങ്ങൽ (ആഎസ്പി), നടൻ കുണ്ടറ ജോണിയുടെ മകൻ ആസ്റ്റർ ജോണി തുടങ്ങി നിരവധി പ്രമുഖരാണ് ബിജെപിയിൽ ചേർന്നത്.
Assembly Election Candidates Keralam >>
നിയമസഭാ തിരെഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു പ്രചാരണം ആരംഭിച്ച് ഇടതുപക്ഷം.


