വാഷിങ്ടൺ: റഷ്യ, യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമം ആരംഭിച്ചതായി ഡോണാള്‍ഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്‍, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി എന്നിവരുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. പുടിനെപ്പോലെ സെലെൻസ്‌കിയും സമാധാനം ആഗ്രഹിക്കുന്നതായി അറിയിച്ചുവെന്നു ട്രംപ് പറഞ്ഞു. ഇരു നേതാക്കളും ട്രംപുമായി സംസാരിച്ച കാര്യം റഷ്യയും യുക്രൈനും സ്ഥിരീകരിച്ചെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഒന്നര മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തില്‍ ട്രംപിനെ പുടിന്‍ മോസ്കോയിലേക്ക് ക്ഷണിച്ചതായി റഷ്യ അറിയിച്ചു. സമാധാനം കൈവരിക്കാനുള്ള അവസരം ഉള്‍പ്പെടെ ചര്‍ച്ചയായെന്നായിരുന്നു സെലെൻസ്‌കിയുടെ പ്രതികരണം. ‘സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള സാഹചര്യങ്ങളെ കുറിച്ചു സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ സുരക്ഷാ, സാമ്പത്തിക സഹകരണം എന്നീ വിഷയങ്ങളിൽ രൂപരേഖ തയാറാക്കുന്നതു സംബന്ധിച്ചും ചർച്ച ചെയ്തു.’ എന്ന് സെലെൻസ്‌കി എക്സിൽ കുറിച്ചു.
2022 ഫെബ്രുവരിയിൽ റഷ്യയുടെ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. താൻ വീണ്ടും അധികാരത്തിൽ എത്തിയാൽ ഒറ്റ ദിവസം കൊണ്ട് യുദ്ധം അവസാനിപ്പിക്കാമെന്നു ട്രംപ് പറഞ്ഞിരുന്നു.