ടെഹ്‌റാന്‍: ഇറാന് ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി വകപ്പോകില്ലെന്നും തങ്ങള്‍ക്കുനേരെ ഇനിയും ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി.
‘തന്നെ വകവരുത്താനാണ് ഇറാന്റെ ഉദ്ദേശമെങ്കില്‍ പിന്നെ ആ രാജ്യംതന്നെ ബാക്കിയുണ്ടാവില്ലെന്ന്‘ കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇറാനെതിരായ ഉപരോധം കര്‍ശനമാക്കുന്ന മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്‍റെ ഭീഷണി. ഇറാന്‍ എന്നെ കൊലപ്പെടുത്തുകയാണെങ്കില്‍ പിന്നെ ആ രാജ്യംതന്നെ ഉണ്ടാവില്ല. ഒന്നും അവശേഷിക്കില്ലെന്ന് ഓർമ്മ വേണം. അതിനുള്ള നിര്‍ദേശങ്ങള്‍ ഞാന്‍ നല്‍കിയിട്ടുണ്ടെന്നുമായിരുന്നു മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചുകൊണ്ടുള്ള ട്രംപിന്‍റെ ഭീഷണി.
ഇതിനു മറുപടിയുമായാണ് ഖമീനി രംഗത്തുവന്നത്. 1979-ലെ ഇറാൻ വിപ്ലവത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ഇറാൻ പരമോന്നത നേതാവ് നിലപാട് വ്യക്തമാക്കിയത്. ‘‘അവര്‍ നമ്മളെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നു, നമ്മൾക്കെതിരെ ഭീഷണി മുഴക്കുന്നു. നമ്മളെ ഭീഷണിപ്പെടുത്തിയാല്‍ തിരിച്ചും ഭീഷണിമുഴക്കും. ഭീഷണി അവര്‍ നടപ്പാക്കിയാല്‍ നമ്മളും തിരിച്ചടിക്കും. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കുനേരെ ആക്രമണമുണ്ടായാല്‍ അവരുടെ രാജ്യസുരക്ഷയ്ക്കുനേരെ ആക്രമിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ല’’. – ഖമീനി സൈനിക കമാൻഡർമാരോടായി പറഞ്ഞു. അമേരിക്കയുമായി ചര്‍ച്ചനടത്തുന്നത് ബുദ്ധിപരമോ മാന്യമോ അല്ലെന്നും അത് ഇറാന്റെ ഒരു പ്രശ്‌നത്തിനും പരിഹാരമാവില്ലെന്നും ഖമീനി പറഞ്ഞു.