വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാക്കിസ്ഥാൻ്റെ പ്രകോപനം. ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടെന്നും വെടിനിർത്തൽ എവിടെയെന്നും ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു. വെടിനിർത്തലില്ലെന്ന് പറഞ്ഞ അദ്ദേഹം, വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനം തുടങ്ങിയെന്ന് അറിയിച്ച് ദൃശ്യങ്ങൾ പുറത്ത് വിട്ടു. വിഷയം കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഉചിതമായ രീതിയിൽ പ്രതികരിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്.
ധാരണ ലംഘിച്ച പാക്കിസ്ഥാൻ മറുപടി പറയണമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉചിതമായ രീതിയിൽ പ്രതികരിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. പാക്കിസ്ഥാൻ ഈ വിഷയത്തിൽ ഉത്തരവാദിത്തത്തോടെ ഉടൻ ഇടപെടണമെന്നും വിക്രം മിസ്രി ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ ധാരണ പാക്കിസ്ഥാന്‍ ലംഘിച്ച സാഹചര്യത്തില്‍ ആക്രമണത്തെ ശക്തമായി നേരിടാൻ സേനയ്ക്ക് നിര്‍ദേശം നല്‍കിയതായും വിദേശകാര്യ സെക്രട്ടറി പ്രതികരിച്ചു.
പാക് ഡ്രോണുകൾ രാത്രിയിൽ ശ്രീനഗർ അതിർത്തിയിലെത്തിയെന്നാണ് സൂചന. ലാൽചൗക്കിൽ ആകാശത്ത് പൊട്ടിത്തെറി ശബ്ദം കേട്ട് ആളുകൾ പരിഭ്രാന്തരായി ഓടിയെന്നും വിവരമുണ്ട്. ജമ്മു കശ്മീരിലെ ശ്രീനഗർ, ഉദ്ദംപൂർ, കത്വ രാജസ്ഥാനിലെ ബാർമറിലും ഇന്നലെ പാക് ഡ്രോൺ പതിച്ച ഫിറോസ്‌പൂരിലും രാത്രിയിൽ അടിയന്തര ബ്ലാക്ക് ഔട്ട് പുറപ്പെടുവിച്ചു. ജയ്‌സാൽമീറിലും സമാന നിയന്ത്രണമുണ്ട്. ചണ്ഡീഗഢിലും പഞ്ചാബിലെ ഹോഷിയാർപൂർ, പത്താൻകോട്ട്, മോഗ എന്നിവിടങ്ങളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. എല്ലാവരോടും വിളക്ക് അണയ്ക്കാൻ നിർദേശം നൽകി.
ജമ്മുവിലെ നഗ്രോട്ടയിൽ സൈനിക യൂണിറ്റിനു നേരെ വെടിവയ്പ്പുണ്ടായെന്ന് സൈന്യം സ്ഥിരീകരിച്ചു. സംശയകരമായ നീക്കമെന്ന് സൈന്യം പ്രതികരിച്ചു. പ്രദേശത്ത് സൈന്യം വ്യാപകമായ തിരച്ചിൽ നടത്തുകയാണ്.