തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെയായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിലാണ് കണിയൊരുക്കുക. ഓട്ടുരുളിയിൽ ഉണക്കലരി, നാളികേരം, ചക്ക, മാമ്പഴം, ഗ്രന്ഥം, വാൽക്കണ്ണാടി, സ്വർണം, പുതുപ്പണം, കൊന്നപ്പൂവ് എന്നിവയാണ് കണിയായി ഒരുക്കുക. പുലർച്ചെ രണ്ടരയോടെ മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി ശ്രീലകവാതിൽ തുറന്ന് ശ്രീലകത്ത് പ്രവേശിച്ച ശേഷം കണിയൊരുക്കിയത് ആദ്യം ഗുരുവായൂരപ്പനെ കാണിക്കും.
സ്വർണ സിംഹാസനത്തിൽ കണ്ണന്‍റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചുവച്ച് ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിക്കും. തുടർന്ന് ശ്രീലക വാതിൽ തുറക്കുന്നതോടെ കണി ദർശനത്തിനായി ഭക്തജന പ്രവാഹം തുടങ്ങും. ഒരു മണിക്കൂർ കണി ദർശനമുണ്ടാകും. തൊഴുതു വരുന്നവർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകും. വിഷു നാളിൽ ക്ഷേത്രത്തിൽ സമ്പൂർണ നെയ് വിളക്കായി വിളക്കാഘോഷം നടക്കും. രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിയുണ്ടാകും. ക്ഷേത്രത്തിൽ വിഷു സദ്യയും ഉണ്ടാകും.
വേനലവധിക്കാലത്തെ ഭക്തജന തിരക്ക് കണക്കിലെടുത്ത് കൂടുതൽ ഭക്തജനങ്ങൾക്ക് ദർശനമൊരുക്കാനായി ഈ മാസം 12 മുതൽ 20 വരെ ഗുരുവായൂർ ക്ഷേത്രത്തിൽ സ്പെഷ്യൽ / വി.ഐ.പി ദർശനങ്ങൾക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. ക്യൂ നിന്ന് ദർശനം നടത്തുന്നവർക്കാകും പരിഗണന. 1000 രൂപയുടെ നെയ് വിളക്ക് വഴിപാട് നടത്തുന്നവർക്ക് പ്രത്യേക ദർശന സൗകര്യം ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.