ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ ആശുപത്രിക്കു നേരെ ഡ്രോൺ ആക്രമണം. ദാർഫർ മേഖലയിലെ എൽ ഫാഷറിൽ പ്രവർത്തിക്കുന്ന ആശുപത്രിക്കു നേരെ കഴിഞ്ഞ ദിവസമുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70 ആയി. ഒട്ടേറെ പേർക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. വെള്ളിയാഴ്ച സൗദി ആശുപത്രിക്കു നേരെയും ബോംബാക്രമണം നടന്നിരുന്നു. രാജ്യത്തുടനീളമുള്ള 80 ശതമാനത്തോളം ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനം നിലച്ചിരിക്കുകയാണ്.
2023 ഏപ്രിൽ മുതലാണ് സുഡാനീസ് സൈനിക – അർധസൈനിക വിഭാഗങ്ങൾ തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഏത് കക്ഷിയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. ദാർഫർ പ്രദേശത്തിന്റെ പടിഞ്ഞാറൻ മേഖലയിലധികവും ആർ.എസ്.എഫ് പിടിച്ചെടുത്തിരുന്നു. നോർത്ത് ദാർഫറിന്റെ തലസ്ഥാനമായ എൽ ഫാഷർ മേഖലയിൽ ആർ.എസ്.എഫ് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇരുസേനകളുടെയും യുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.