Thursday, July 31, 2025
Mantis Partners Sydney
Home » സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു; മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു; മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു; മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

by Editor

കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ചങ്ങനാശ്ശേരി സ്വദേശിയായ റസൽ ആറ്‌ വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. പാമ്പാടിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ വെച്ചാണ് കഴിഞ്ഞ ജില്ലാ സമ്മേളനം രണ്ടാം തവണയും കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസൽ തെരഞ്ഞെടുത്തത്.

സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എ വി റസലിൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പാർട്ടി ജില്ലാ സമ്മേളനം സഖാവിനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത് അടുത്തിടെയാണ്. സൗമ്യനായ സംഘാടകനും പ്രക്ഷോഭകാരിയുമായ റസലിൻ്റെ വിയോഗം കോട്ടയത്തെ പാർട്ടിക്കും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ്.

കോട്ടയം ജില്ലയിൽ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ അടിത്തറ വിപുലപ്പെടുത്താനുള്ള നിതാന്ത ശ്രമത്തിനിടയിലാണ് റസലിൻ്റെ ആകസ്മിക വിയോഗം. യുവജന രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ നേതാവായിരുന്നു അദ്ദേഹം. പ്രക്ഷോഭസമരങ്ങളിലെ മുന്നണി പോരാളിയായിരുന്നു. പല തവണ പോലീസിൻ്റെ ക്രൂരമർദനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. ജനങ്ങളിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്ന എല്ലാ മത വർഗ്ഗീത ശക്തികളോടും വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടത്തിൻ്റെ മുൻനിരയിലായിരുന്നു റസൽ. തൊഴിലാളി രംഗത്തെ റസലിൻ്റെ പ്രവർത്തനം തികച്ചും അനുകരണീയമായ മാതൃകയാണ്.

അർബൻ ബാങ്കിൻ്റെ പ്രസിഡൻ്റ് എന്ന നിലയിൽ മികച്ച സഹകാരിയായി അംഗീകാരം നേടി. ജില്ലാ പഞ്ചായത്ത് അംഗമായി പ്രവർത്തിച്ച കാലത്ത് ജനങ്ങളുടെ ആവശ്യങ്ങളും ആകുലതകളും കണ്ടറിഞ്ഞ് ഇടപെടുന്നതിൽ ബദ്ധശ്രദ്ധ പുലർത്തി. ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങൾ പൂർത്തികരിച്ച് സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് ഈ അപ്രതീക്ഷിത വിയോഗം. അസുഖ ബാധിതനെങ്കിലും ഉടൻ തിരിച്ച് വരാൻ കഴിയുമെന്ന പ്രതീക്ഷയായിരുന്നു റസൽ പ്രിയപ്പെട്ടവരോട് പങ്ക് വെച്ചിരുന്നത്.

ഈ വേർപാട് കോട്ടയത്തെ പാർട്ടിയെ സംബന്ധിച്ചടുത്തോളം അപരിഹാര്യമായ നഷ്ടമാണ്. അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെയും പാർട്ടി ബന്ധുക്കളുടെയും ദുഖത്തിൽ പങ്ക് ചേരുന്നതായും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!