മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും. ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇല്ല. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കി പ്രഖ്യാപിച്ചു. വിരാട് കോലി സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ബാക്ക് അപ്പ് ഓപ്പണറായി യശസ്വി ജയ്‌സ്വാള്‍ ഇടം കണ്ടെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുണ്ടാവും. ഋഷഭ് പന്താണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. ആശങ്കകള്‍ക്ക് വിരാമമിട്ട് ജസ്പ്രിത് ബുമ്രയും ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തി. പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് ചാംപ്യന്‍സ് ട്രോഫി നഷ്ടമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്ന് ഏകദിനങ്ങളിലും ഈ ടീം തന്നെ കളിക്കും. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ബുമ്ര കളിക്കില്ല. മുഹമ്മദ് ഷമിയും സ്‌ക്വഡില്‍ തിരിച്ചെത്തി. പരിക്കില്‍ നിന്ന് മോചിതനായ കുല്‍ദീപ് യാദവ് ടീമില്‍ തിരിച്ചെത്തി. ഇന്ന് (ശനിയാഴ്ച) രാവിലെ സിലക്ഷൻ കമ്മിറ്റി യോഗം ചേർന്നാണ് 15 അംഗ ടീം സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്.
ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്സ്വാള്‍, രവിന്ദ്ര ജഡേജ, റിഷഭ് പന്ത്.
അടുത്ത മാസം 19ന് ആണ് ചാംപ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശാണ് എതിരാളി. ഇന്ത്യ – പാകിസ്ഥാന്‍ മത്സരം 23-ന് നടക്കും. മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും നടക്കും. ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. ഫെബ്രുവരി ആറിനാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം ഒമ്പതിനും മൂന്നാം ഏകദിനം 12-നും നടക്കും.