അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 190 പേരുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. ഇതിൽ 123 പേർ ഇന്ത്യക്കാരാണ്. 7 പോർച്ചുഗീസ് പൗരന്മാർ, 27 യുകെ പൗരന്മാർ, ഒരു കാനഡ പൗരൻ, നാല് നാട്ടുകാർ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇതുവരെ 159 മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
അതേസമയം, മരിച്ച കൂടുതൽ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമായി തുടരുകയാണ്. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഉടൻ കൈമാറും. മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ ഡിഎൻഎ ഫലം ഇതുവരെ ലഭ്യമായിട്ടില്ല. അഹമ്മദാബാദിലേക്ക് പോയ രഞ്ജിതയുടെ സഹോദരൻ രതീഷ് ഡിഎൻഎ സാമ്പിൾ നൽകിയിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ പറഞ്ഞു. ഫലങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എല്ലാവരുടേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാൽ ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാനാകൂ. ഡിഎൻഎ പരിശോധന വളരെ സങ്കീർണത നിറഞ്ഞതാണെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി അറിയിച്ചു.
അതിനിടെ, വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു. അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശ പ്രകാരം വിശ്വാസിനെ ഹോട്ടലിലേക്ക് മാറ്റി. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളൊഴികെ 241 പേരും മരിക്കുകയായിരുന്നു. അപകടകാരണം അന്വേഷിച്ചുള്ള വിവിധ ഏജൻസികളുടെ പരിശോധന തുടരുകയാണ്.
സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ തകർന്നത്. 279 പേരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത് എന്നാണ് ഇതുവരെയുള്ള കണക്ക്. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളും അപകടത്തിൽ മരിച്ചിരുന്നു.


