കാൻബറ: പശ്ചിമേഷ്യൻ സംഘർഷങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും കാരണം ഓസ്ട്രേലിയയിൽ ഇന്ധനവില കുത്തനെ ഉയരുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്ധനക്കമ്പനികൾ അനാവശ്യമായി വില വർദ്ധിപ്പിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണവും നടക്കുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കാനായി ഏകദേശം 800 ദശലക്ഷം ലിറ്റർ ഇന്ധനം (പെട്രോളും ഡീസലും) കരുതൽ ശേഖരത്തിൽ നിന്ന് വിപണിയിലെത്തിക്കാൻ സർക്കാർ തീരുമാനിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.
ഇറാൻ യുദ്ധത്തെ തുടർന്ന് ലോകത്തെ ഇന്ധന വിതരണ ശൃംഖലയിൽ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഹോർമുസ് കടലിടുക്ക് കടക്കാൻ എണ്ണ ടാങ്കറുകൾക്ക് ഇറാൻ അനുമതി നിഷേധിച്ചതോടെയാണ് ആഗോളതലത്തിലും എണ്ണവില ഉയർന്നത്. ഓസ്ട്രേലിയയിലെ ചില മേഖലകളിൽ ഇന്ധനവില ലിറ്ററിന് 2.40 ഡോളർ മുതൽ 2.99 ഡോളർ വരെ എത്തി. പാനിക് ബയിങ്ങും വില വർധനവിനു കാരണമായി. ഇന്ധനവിതരണം നിരീക്ഷിക്കാൻ സർക്കാർ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. വില അനിയന്ത്രിതമായി വർധിപ്പിച്ചെന്നു കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഓസ്‌ട്രേലിയയുടെ പക്കൽ ഏകദേശം 30 മുതൽ 38 ദിവസം വരെയുള്ള ഇന്ധന ശേഖരമാണുള്ളത്. ഓരോ ഇന്ധനത്തിന്റെയും ലഭ്യത താഴെ പറയുന്ന രീതിയിലാണ്. ഓസ്‌ട്രേലിയയിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ഭൂരിഭാഗവും (ഏകദേശം 90%) ഇറക്കുമതി ചെയ്യുന്നതാണ്. പ്രധാനമായും ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഓസ്‌ട്രേലിയ ക്രൂഡ് ഓയിലും ശുദ്ധീകരിച്ച ഇന്ധനവും (Refined Fuel) വാങ്ങുന്നത്.
ഓസ്‌ട്രേലിയയിലെ രണ്ട് റിഫൈനറികളിലേക്ക് (ക്വീൻസ്‌ലൻഡിലെ ലിറ്റൺ, വിക്ടോറിയയിലെ ഗീലോങ്) ആവശ്യമായ ക്രൂഡ് ഓയിൽ പ്രധാനമായും വരുന്നത് മലേഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, വിയറ്റ്നാം, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നാണ്. ഓസ്‌ട്രേലിയ നേരിട്ട് മിഡിൽ ഈസ്റ്റിൽ നിന്ന് കുറഞ്ഞ അളവിൽ മാത്രമേ ഇന്ധനം വാങ്ങുന്നുള്ളൂവെങ്കിലും, ഇവിടുത്തെ പ്രധാന ദാതാക്കളായ ദക്ഷിണ കൊറിയയും സിംഗപ്പൂരും അവരുടെ ആവശ്യത്തിനുള്ള ക്രൂഡ് ഓയിൽ വാങ്ങുന്നത് മിഡിൽ ഈസ്റ്റിൽ നിന്നാണ്. അതുകൊണ്ട് തന്നെ പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഓസ്‌ട്രേലിയയിലെ ഇന്ധന ലഭ്യതയെയും വിലയെയും നേരിട്ട് ബാധിക്കുന്നു.
ഇന്ധന വിതരണത്തിലെ കുറവ് പരിഹരിക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ ഇന്ധനത്തിന്റെ ഗുണനിലവാര മാനദണ്ഡങ്ങളിൽ (Fuel Quality Standards) താൽക്കാലികമായി മാറ്റം വരുത്തിയിട്ടുണ്ട്. മാർച്ചിൽ പ്രാബല്യത്തിൽ വന്ന ഈ തീരുമാനം 60 ദിവസത്തേക്കാണ് നടപ്പിലാക്കുന്നത്. ഗുണനിലവാരം കുറഞ്ഞതും സാധാരണയായി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതുമായ ഇന്ധനം ആഭ്യന്തര വിപണിയിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ പ്രതിമാസം ഏകദേശം 100 ദശലക്ഷം ലിറ്റർ അധിക ഇന്ധനം വിപണിയിലെത്തും. പെട്രോളിലെ സൾഫറിന്റെ അളവ് 10 ppm (parts per million) എന്ന പരിധിയിൽ നിന്ന് 50 ppm വരെയായി താൽക്കാലികമായി ഉയർത്തി. 2025 ഡിസംബറിൽ നടപ്പിലാക്കിയ കർശനമായ നിയമങ്ങളിൽ നിന്നുള്ള ഒരു പിന്നോട്ടുപോക്കാണിത്.
ഇറാനിയൻ മിലിട്ടറി അറ്റാഷെ അടക്കം അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി

