തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി കേരളത്തിൽ ഇന്ന് (ചൊവ്വാഴ്ച – ജൂലായ് 22) പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ടാകുമെന്നും സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്റ്സ് ആക്‌ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കുമാണ് ചൊവ്വാഴ്‌ച അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
ജൂലായ് 22 മുതൽ മൂന്ന് ദിവസത്തേക്കാണ് ഔദ്യോഗിക ദുഃഖാചരണം. ഈ ദിവസങ്ങളിൽ സംസ്ഥാനത്താകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ജൂലായ് 22-ന് നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് 26-ലേക്ക് മാറ്റി. കേരള സര്‍വകലാശാല ജൂലായ് 22 ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കല്‍ & വൈവ വോസി) മാറ്റിവച്ചു. മറ്റുദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടായിരുന്നു വി.എസിൻ്റെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു. പിന്നീട് ഭൗതികദേഹം പൊതുദർശനത്തിനായി തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു. എകെജി പഠനഗവേഷണ കേന്ദ്രത്തിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം തിരുവനന്തപുരത്തെ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ ഒൻപതുമണിക്ക് വീട്ടിൽ നിന്ന് ദർബാർ ഹാളിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക്ശേഷം വലിയ ചുടുകാട്ടിൽ സംസ്കാരം നടത്താനാണ് തീരുമാനം.
വി എസ് അച്യുതാനന്ദൻ്റെ സംസ്‌കാരം ബുധനാഴ്‌ച; വി എസിനെ അനുസ്മരിച്ച് നേതാക്കൾ