മോസ്കോ: റഷ്യയിൽ വൻ അഗ്നിപർവ്വത സ്ഫോടനം. 600 വർഷത്തിനിടെ ആദ്യമായാണ് കാംചത്കയിൽ ക്രാഷെനിന്നിക്കോവ് അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചത്. കഴിഞ്ഞയാഴ്‌ച റഷ്യയുടെ ഫാർ ഈസ്റ്റിനെ പിടിച്ചു കുലുക്കിയ വൻ ഭൂകമ്പമാകാം പർവ്വത സ്ഫോടനത്തിന് കാരണമെന്നാണ് വിലയിരുത്തൽ. അഗ്നിപർവ്വത സ്ഫോടനത്തിനു പിന്നാലെ മേഖലയിലെ വ്യോമഗതാഗത്തിന് ‘ഓറഞ്ച് ഏവിയേഷൻ കോഡ്’ നൽകിയിട്ടുണ്ട്. വിമാനങ്ങൾക്ക് ഉയർന്ന അപകടസാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിലൂടെ സൂചിപ്പിക്കുന്നത്.
അവസാനമായി പർവ്വതത്തിൽ നിന്നും ലാവ പുറത്തു വന്നത് 1463-ൽ ആയിരുന്നു. അഗ്‌നിപർവ്വത സ്ഫോടനത്തെത്തുടർന്ന് 6,000 മീറ്റർ (3.7 മൈൽ) വരെ ഉയരത്തിൽ ചാരം ഉയർന്നതായി റഷ്യയുടെ അടിയന്തര സേവന മന്ത്രാലയത്തിൻ്റെ കാംചത്‌ക ബ്രാഞ്ച് അറിയിച്ചു. അഗ്‌നിപർവ്വതത്തിന്റെ ഉയരം 1,856 മീറ്ററാണ്. ചാര മേഘം കിഴക്ക് ദിശയിൽ ശാന്തസമുദ്രത്തിലേക്കു നീങ്ങുന്നതിനാൽ ജനജീവിതത്തെ ബാധിക്കില്ലെന്നാണ് റിപ്പോർട്ട്.