കുവൈറ്റ്: കുവൈറ്റിലെ അൽ ജഹ്‌റയ്ക്ക് സമീപം അമേരിക്കയുടെ അത്യാധുനിക എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ (F-15E Strike Eagle) യുദ്ധവിമാനം തകർന്നു വീണു. ഇറാന് നേരെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ആണ് യുദ്ധവിമാനം തകർന്നത്. വിമാനം ഇറാൻ വെടിവെച്ചിട്ടതാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ അവകാശപ്പെടുമ്പോൾ, പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തിൽ നിന്നുള്ള ‘ഫ്രണ്ട്‌ലി ഫയർ’ (അബദ്ധത്തിലുള്ള വെടിവെയ്പ്പ്) മൂലമാകാം അപകടമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റും വെപ്പൺ സിസ്റ്റം ഓഫീസറും പാരച്യൂട്ട് വഴി സുരക്ഷിതമായി പുറത്തുകടന്നു (Eject). ഇവരെ പിന്നീട് പ്രാദേശിക താമസക്കാർ സഹായിക്കുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, വിമാനം തകര്‍ന്ന വിവരം യുഎസ് സൈന്യം സ്ഥിരീകരിച്ചിട്ടില്ല. യുഎസ് സെന്‍ട്രല്‍ കമാന്‍ഡും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നാണ് സൂചന.
വിമാനത്തിന്റെ അവശിഷ്ടങ്ങൾ മിന അൽ അഹമ്മദി (Mina Al Ahmadi) റിഫൈനറിക്ക് ഉള്ളിൽ പതിക്കുകയും രണ്ട് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സാങ്കേതിക തകരാറാണോ അതോ പുറത്തുനിന്നുള്ള ആക്രമണമാണോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നു.
അതേസമയം മൂന്നാം ദിവസത്തിലേക്ക് കടന്ന അമേരിക്ക- ഇസ്രായേൽ- ഇറാൻ സംഘർഷം രൂക്ഷമായി തന്നെ തുടരുകയാണ്. ഇറാൻ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പെന്റഗൺ സ്ഥിരീകരിച്ചു. കുവൈത്തിലെ യുഎസ് സൈനിക താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൂന്നാം ദിവസമായ ഇന്ന് ദുബായ്, ദോഹ, മനാമ തുടങ്ങിയ ഗൾഫ് നഗരങ്ങളിലും ജറുസലേമിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.
അതിനിടെ ഇസ്രായേലും ലെബനനിലെ ഹിസ്ബുള്ളയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ ആരംഭിച്ചു. തെക്കൻ ലെബനനിലും ബെയ്റൂട്ടിലും ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി.


