വാഷിങ്ടൺ: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച സംഘമായ ദി റെഡിസ്റ്റൻസ് ഫ്രണ്ടിനെ (TRF) ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ് പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ടിആർഎഫിനെ ഒരു വിദേശ ഭീകര സംഘടനയായും ആഗോള ഭീകര പട്ടികയിൽ ചേർത്തതായും പ്രസ്താവനയിൽ പറയുന്നു. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്‌ടിലെ സെക്ഷൻ 219, എക്സിക്യുട്ടീവ് ഓഡർ 13224 എന്നിവ പ്രകാരം ടിആർഎഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനാ പട്ടികയിലും (എഫ്‌ടിഒ) ആഗോള ഭീകര പട്ടികയിലും (എസ്‌ഡിജിടി) ഉൾപ്പെടുത്തിയതായി റൂബിയോ വ്യക്തമാക്കി. ഈ ഭേദഗതികൾ ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും.
തീവ്രവാദത്തിനെതിരെയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിബദ്ധതയാണ് ഈ നടപടി തെളിയിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. ദേശീയ സുരക്ഷാ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതിനും തീവ്രവാദത്തെ ചെറുക്കുന്നതിനും പഹല്‍ഗാം ആക്രമണത്തിന് നീതി ലഭിക്കുന്നതിനുമുള്ള ട്രംപ് ഭരണകൂടത്തിനുള്ള പ്രതിബദ്ധതയാണ് ഇത് തെളിയിക്കുന്നതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ലഷ്‌കറെ ത്വയ്ബ നടത്തിയ 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയിൽ സാധാരണക്കാർക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ഭീകരാക്രമണമായാണ് യു.എസ് ഉദ്യോഗസ്ഥർ പഹൽഗാം ആക്രമണത്തെ വിശേഷിപ്പിച്ചത്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്ബ ഭീകരസംഘടനയുടെ ഭാഗമാണ് ടിആർഎഫ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ടിആർഎഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. എന്നാൽ ദിവസങ്ങൾക്കു ശേഷം സംഘടന തങ്ങളുടെ പ്രസ്താവന പിൻവലിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ പ്രതിരോധസേനയ്‌ക്ക് നേരെ നടത്തിയ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തവും ടിആർഎഫ് ഏറ്റെടുത്തിട്ടുണ്ട്.
ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) സംഘടനയെ തീവ്രവാദ സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ചൈന. പ്രാദേശിക സുരക്ഷ സംരക്ഷിക്കുന്നതിനായി തീവ്രവാദ വിരുദ്ധ സഹകരണം വർദ്ധിപ്പിക്കേണ്ടതുണ്ട് എന്നായിരുന്നു ചൈനയുടെ പ്രതികരണം. കൂടാതെ മറ്റ് രാജ്യങ്ങളും ഈ നിലപാട് എടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു. എല്ലാ തരത്തിലുള്ള ഭീകരതയെയും ചൈന ശക്തമായി എതിർക്കുന്നതായും, ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
ഏപ്രില്‍ 22-നായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ നിരപരാധികളായ 26 പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് ഏഴിന് പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ നല്‍കിയ പേര്.