കൊളംബോ: ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലിന് നേരെ യുഎസ് ആക്രമണം. യുഎസ് ആണവ അന്തർവാഹിനി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്നു. ആക്രമണത്തിൽ 80 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ സർക്കാർ അറിയിച്ചു. ലങ്കൻ ഡെപ്യൂട്ടി വിദേശ കാര്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ബുധനാഴ്ച ശ്രീലങ്കയുടെ തെക്കൻ തീരത്ത് വെച്ചാണ് 180 പേരടങ്ങുന്ന ഒരു ഇറാനിയൻ നാവിക കപ്പലിന് നേരെ യുഎസ് ടോർപ്പിഡോ അറ്റാക്ക് നടത്തിയത്. കപ്പൽ കടലിൽ മുങ്ങിയതായും 32 പേരെ രക്ഷപ്പെടുത്തിയതായും വാർത്താ ഏജൻസിയായ റോയിട്ടേഴസ് റിപ്പോർട്ട് ചെയ്തിരുന്നു. ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും ചേർന്ന് കാണാതായവർക്കായി സമുദ്രത്തിൽ തിരച്ചിൽ തുടരുകയാണ്. കുറഞ്ഞത് 80 മുതൽ 87 വരെ നാവികർ കൊല്ലപ്പെട്ടതായാണ് ശ്രീലങ്കൻ അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1945-ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്.
ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയാണ് അന്തർവാഹിനി ആക്രമണത്തിൽ തകർന്നത്. കപ്പൽ ആക്രമിച്ചത് തങ്ങളാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന ബാക്കിയുള്ള സൈനികരടക്കമുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്ന് ശ്രീലങ്കൻ നാവികസേന വക്താവ് ക്യാപ്റ്റൻ ബുദ്ധിക സമ്പത്ത് പറഞ്ഞു. കപ്പൽ കടലിൽ പൂർണ്ണമായും മുങ്ങിയെന്നും നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയെന്നും നാവികസേനയുടെ വക്താവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


