കോട്ടയം: പാലായിൽ കാറും സ്‌കൂട്ടറുകളും കൂട്ടിയിടിച്ച് രരണ്ടു യുവതികൾക്ക് ദാരുണാന്ത്യം. പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണു മരിച്ചത്. പാലാ തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ പള്ളിക്കു സമീപം രാവിലെ ഒൻപതരയോടെയാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാർ ഇരു സ്കൂട്ടറുകളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ ജോമോളുടെ ഏകമകൾ അന്നമോൾ (12)ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുട്ടി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പാലാ സെന്റ് മേരീസ് സ്കൂളിൽ ആറാംക്ലാസ് വിദ്യാർഥിയായ അന്നമോളെ സ്കൂളിൽ വിടാൻ പോകുകയായിരുന്നു ജോമോൾ. ധന്യ പാലായിലെ സ്വകാര്യ ബാങ്കിൽ ജീവനക്കാരിയാണ്. ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. ധന്യയുടെ മക്കൾ: ശ്രീനന്ദൻ, ശ്രീഹരി. പാലാ തൊടുപുഴ റോഡിൽ മുണ്ടാങ്കൽ സ്കൂളിന് മുന്നിലായിരുന്നു അപകടം.