വാഷിംഗ്‌ടൺ: കരാർ വ്യവസ്ഥകൾ പൂർണ്ണമായും പാലിച്ചില്ലെങ്കിൽ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതോടെ, ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാർ നിബന്ധനകൾ ഇറാൻ പൂർണമായും പാലിക്കുന്നത് വരെ അമേരിക്കൻ സൈന്യം പേർഷ്യൻ ഗൾഫ് മേഖലയിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
“എന്തെങ്കിലും കാരണവശാൽ കരാർ പാലിക്കപ്പെട്ടില്ലെങ്കിൽ, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ശക്തമായ ആക്രമണം ആരംഭിക്കും. ഇറാൻ ആണവായുധങ്ങൾ നിർമിക്കില്ലെന്നും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കുമെന്നും നേരത്തെ തന്നെ ധാരണയായതാണ്. നിലവിൽ നമ്മുടെ സൈന്യം അടുത്ത വിജയത്തിനായി തയ്യാറെടുപ്പുകൾ നടത്തുകയാണ്. അമേരിക്ക തിരിച്ചെത്തിയിരിക്കുന്നു” – ഡോണൾഡ് ട്രംപ് പറഞ്ഞു. ‘ഇതിനകം തകർക്കപ്പെട്ട ശത്രുവിനെ പൂർണമായും നശിപ്പിക്കാൻ ആവശ്യമായ ആയുധങ്ങളും മറ്റ് സജ്ജീകരണങ്ങളും സൈന്യത്തിന്റെ പക്കലുണ്ടാകും’’ – ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാൻ-അമേരിക്ക സമാധാന ചര്‍ച്ചകൾ ശനിയാഴ്ച പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കുമെന്നാണ് നിലവിലെ സൂചനകൾ. ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നയിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സംഘത്തില്‍ സ്‌പെഷല്‍ എന്‍വോയ് സ്റ്റീവ് വിറ്റ്കോഫ്, സീനിയര്‍ അഡൈ്വസറും ട്രംപിന്റെ മരുമകനുമായ ജാരെഡ് കുഷ്‌നര്‍ എന്നിവരുമുണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചത്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും ആണവ കരാർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തത വരുത്താനും ചർച്ചകൾ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
‘വെടിനിർത്തൽ’ പാളി: ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് ഇറാൻ; ലെബനനിൽ ഇസ്രായേലിന്റെ കനത്ത ആക്രമണം.

