ദാവോസ്: ഗ്രീൻലൻഡിന് മേലുള്ള അവകാശവാദം ലോക സാമ്പത്തിക ഫോറത്തിലും ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഡാനിഷ് ആർട്ടിക് ദ്വീപ് ഏറ്റെടുക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുവെന്ന് പറഞ്ഞ ട്രംപ് എല്ലാ കക്ഷികളെയും തൃപ്തിപ്പെടുത്തിയേക്കാവുന്ന കരാറിനെക്കുറിച്ചും സൂചന നൽകി. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടുമായുള്ള ചർച്ചകൾ പിരിമുറുക്കങ്ങൾ ലഘൂകരിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബുധനാഴ്ച ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ, 80 വർഷത്തെ പാശ്ചാത്യ സഖ്യകക്ഷികൾ തമ്മിലുള്ള ഐക്യത്തിന് ഭീഷണിയായ നിലപാടിൽ നിന്ന് ട്രംപ് പിന്മാറിയതായും സൂചനയുണ്ട്. ഫെബ്രുവരി 1 മുതൽ ഏർപ്പെടുത്തുമെന്ന് പറഞ്ഞ താരിഫ് ഇനി ഉണ്ടാകില്ല എന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
“നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടുമായി ഞാൻ നടത്തിയ വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ, ഗ്രീൻലൻഡുമായും, വാസ്തവത്തിൽ, മുഴുവൻ ആർട്ടിക് മേഖലയുമായും ബന്ധപ്പെട്ട് ഒരു ഭാവി കരാറിന്റെ ചട്ടക്കൂട് ഞങ്ങൾ രൂപീകരിച്ചു, ഈ പരിഹാരം, പൂർത്തീകരിക്കപ്പെട്ടാൽ, അമേരിക്കൻ ഐക്യനാടുകൾക്കും, എല്ലാ നാറ്റോ രാജ്യങ്ങൾക്കും ഒരു മികച്ച പരിഹാരമായിരിക്കും. ഈ ധാരണയുടെ അടിസ്ഥാനത്തിൽ, ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരാൻ നിശ്ചയിച്ചിരുന്ന താരിഫുകൾ ഞാൻ ചുമത്തില്ല.” എന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിച്ച ട്രംപ് മറ്റൊരു രാജ്യത്തിനും അമേരിക്കയെപ്പോലെ ഗ്രീൻലൻഡിനെ സംരക്ഷിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചു. ഗ്രീൻലൻഡ് കൈമാറുന്നതിനായി ഡെൻമാർക്ക് ഉടൻ തന്നെ ചർച്ചകൾ നടത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഈ വലിയ, സുരക്ഷിതമല്ലാത്ത ദ്വീപ് യഥാർത്ഥത്തിൽ വടക്കേ അമേരിക്കയുടെ ഭാഗമാണ്. അത് ഞങ്ങളുടെ പ്രദേശമാണ്’. എന്നാൽ, ആ കാരണംകൊണ്ടല്ല ഗ്രീൻലൻഡിനെ ഏറ്റെടുക്കുമെന്ന് പറയുന്നത്, ദേശീയ സുരക്ഷയ്ക്ക് അനിവാര്യമായതുകൊണ്ടാണ്. ഇതായിരുന്നു ട്രംപിൻ്റെ പ്രസ്താവന. രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്ക ആർട്ടിക് ദ്വീപിന് നൽകിയ സംരക്ഷണത്തിന് ഡെൻമാർക്ക് നന്ദികാട്ടുന്നില്ലെന്നും ട്രംപ് ആരോപിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കായി ഗ്രീൻലൻഡ് കൈവശം വെക്കെണ്ടതിൻ്റെ ആവശ്യവും ട്രംപ് ആവർത്തിച്ചു.
ഗ്രീൻലൻഡ് ഏറ്റെടുക്കുന്നത് നാറ്റോയ്ക്ക് തിരിച്ചടിയാകുമെന്ന വാദവും ട്രംപ് തള്ളിക്കളഞ്ഞു. യൂറോപ്പിനും നാറ്റോയ്ക്കും സംഭാവനകൾ നൽകിയിട്ടും അമേരിക്കയ്ക്ക് വേണ്ട പരിഗണന തരുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.



