വാഷിംഗ്ടൺ: ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സ്വർണക്കപ്പും, മെഡലും, സർട്ടിഫിക്കറ്റും അടക്കം ഫിഫ പ്രസിഡന്റ് ട്രംപിന് സമ്മാനിച്ചു. ഇതാദ്യമായാണ് ഫിഫ സമാധാന പുരസ്കാരം നൽകുന്നത്. വാഷിംഗ്ടണിൽ നടന്ന ഫിഫ ലോകകപ്പ് 2026 ന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് വേദിയിലാണ് ട്രംപിന് പുരസ്കാരം കൈമാറിയത്.
ഗാസ സമാധാന പദ്ധതി, റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമം എന്നിവ കണക്കിലെടുത്താണ് ട്രംപിന് പുരസ്‌കാരം. തനിക്ക് ലഭിച്ച ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അംഗീകാരം എന്നാണ് ഈ പുരസ്കാരത്തെ ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തെയും ട്രംപ് പരാമർശിച്ചു. ഇതുപോലെ പല സംഘർഷങ്ങളും യുദ്ധത്തിലേക്ക് എത്തുന്നതിന് മുമ്പ് അവസാനിപ്പിക്കാൻ കഴിഞ്ഞുവെന്ന് ട്രംപ് തന്റെ പ്രസംഗത്തിൽ അവകാശപ്പെട്ടു.
നൊബേൽ സമാധാന പുരസ്‌കാരത്തിനായി പരസ്യ പ്രചാരണം നടത്തിയിരുന്ന ട്രംപിന്, ഫിഫ പുതുതായി ഏർപ്പെടുത്തിയ ഈ പുരസ്കാരം നേടാൻ വലിയ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നു. ഗാസയിൽ വെടിനിർത്തലിന് മധ്യസ്‌ഥത വഹിച്ച ട്രംപിന് നൊബേൽ പുരസ്കാരം ലഭിക്കേണ്ടതായിരുന്നുവെന്ന് ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫൻ്റീനോ മുൻപ് പറഞ്ഞിരുന്നു.


