വാഷിംഗ്‌ടൺ: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയുള്‍പ്പെടുന്ന ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറാനുള്ള ബ്രിട്ടന്റെ തീരുമാനം വിഡ്ഢിത്തമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിട്ടന്റെയും മൗറീശ്യസിന്റെയും പ്രധാനമന്ത്രിമാര്‍ 2025 മെയില്‍ ഒപ്പിട്ട പുതിയ കരാര്‍ പ്രകാരം ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് ലഭിക്കും. എങ്കിലും സൈനിക താവളം സ്ഥിതി ചെയ്യുന്ന ഡീഗോ ഗാര്‍ഷ്യ ദ്വീപ് അടുത്ത 99 വര്‍ഷത്തേക്ക് ബ്രിട്ടന്റെ നിയന്ത്രണത്തില്‍ തന്നെ തുടരും. ഇതിനായി ബ്രിട്ടന്‍ മൗറീഷ്യസിന് വാര്‍ഷിക വാടകയായി 13.6 കോടി ഡോളര്‍ നല്‍കുകയും ചെയ്യും.
ചാഗോസ് ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാര്‍ഷ്യയിലാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത സൈനിക താവളമുള്ളത്. ബ്രിട്ടന്റെ ഈ നീക്കം ‘വലിയ വിഡ്ഢിത്തം’ ആണെന്നും ഇത് ചൈനയ്ക്കും റഷ്യയ്ക്കും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ അവസരമൊരുക്കുമെന്നും ഡോണള്‍ഡ് ട്രംപ് ആരോപണം ഉന്നയിച്ചിരിക്കുകയാണ് ഇപ്പോള്‍. അമേരിക്കയുടെ തന്ത്രപ്രധാനമായ സൈനിക താവളത്തിന്റെ സുരക്ഷിതത്വം അപകടത്തിലാണെന്നും ട്രംപ് വാദിക്കുന്നു.
എന്നാൽ ചാഗോസിനു മേലുള്ള മൗറീഷ്യസിന്റെ പരമാധികാരം അന്താരാഷ്ട്ര നിയമപ്രകാരം അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് മൗറീഷ്യസ് പ്രതികരിച്ചത്. ദശാബ്ദങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവിലാണ് 2025 മെയില്‍ ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറുന്നതിനായി ബ്രിട്ടനും മൗറീഷ്യസും തമ്മില്‍ ചരിത്രപരമായ കരാറില്‍ ഒപ്പുവെച്ചത്.
മൗറീഷ്യസിൽനിന്ന് 1500 കിലോമീറ്റർ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയുള്‍പ്പെടുന്ന ചാഗോസ് ദ്വീപുകള്‍ 1814-ല്‍ നെപ്പോളിയന്റെ പരാജയത്തെ തുടര്‍ന്നുള്ള പാരീസ് ഉടമ്പടി പ്രകാരമാണ് മൗറീഷ്യസും ചാഗോസ് ദ്വീപുകളും ബ്രിട്ടന്റെ കൈവശമെത്തിയത്. 1968-ല്‍ മൗറീഷ്യസിന് സ്വാതന്ത്ര്യം നല്‍കുന്നതിന് മുന്നോടിയായി ബ്രിട്ടന്‍ ചാഗോസ് ദ്വീപുകളെ മൗറീഷ്യസില്‍ നിന്ന് അടര്‍ത്തിമാറ്റി ‘ബ്രിട്ടീഷ് ഇന്ത്യന്‍ ഓഷ്യന്‍ ടെറിട്ടറി’ ആയി പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കയിൽ ബ്രിട്ടൻ്റെ അവസാനത്തെ കോളനിയായിരുന്ന മൗറീഷ്യസ് 1968-ലാണ് സ്വതന്ത്രമായത്. മൗറീഷ്യസിന്റെ ഭാഗമാക്കിയാണ് ബ്രിട്ടൻ കോളനിവത്കരണ കാലത്ത് ഈ ദ്വീപ് കൈയടക്കി വച്ചിരുന്നത്. മൗറീഷ്യസിനു സ്വാതന്ത്ര്യം നൽകുന്നതിനു മുമ്പ് ചാഗോസിനെ വേർപെടുത്തുകയും ബ്രിട്ടൻ്റെ അധീനതയിൽ നിലനിർത്തുകയുമായിരുന്നു. തുടര്‍ന്ന് ഈ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാര്‍ഷ്യയില്‍ അമേരിക്കയുമായി ചേര്‍ന്ന് 1971ല്‍ ബ്രിട്ടന്‍ ഒരു സൈനിക താവളം നിര്‍മ്മിച്ചു.
കോളനികൾക്ക് സ്വാതന്ത്ര്യം നൽകുന്നതിനുമുമ്പ് അവ വിഭജിക്കുന്നത് 1960-ലെ യു.എൻ പ്രമേയത്തിന്റെ ലംഘനമാണെന്നും അതിനാൽ ചാഗോസ് തങ്ങൾക്ക് തിരിച്ചുകിട്ടണമെന്നുമായിരുന്നു മൗറീഷ്യസിന്റെ ആവശ്യം. എന്നാൽ, അറുപതോളം ദ്വീപുകൾ അടങ്ങുന്ന ചാഗോസിൻ്റെ മേലുള്ള പരമാധികാരം തങ്ങൾക്കാണെന്നായിരുന്നു ബ്രിട്ടൻ്റെ അവകാശവാദം. 2019-ല്‍ ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചു. ദ്വീപിന് മേൽ പരമാധികാരമുണ്ടെന്ന മൗറീഷ്യസിൻ്റെ അവകാശവാദം അന്താരാഷ്ട്ര നീതിന്യായ കോടതിയും യു.എൻ പൊതുസഭയും അംഗീകരിച്ചത് ബ്രിട്ടന് മേൽ സമ്മർദമുയർത്തി. തുടർന്ന് അവർ ചർച്ചക്ക് തയാറായി. 2022 മുതൽ 13 റൗണ്ട് ചർച്ച നടന്നു. ഒടുവിൽ ബ്രിട്ടൻ അവകാശവാദം ഉപേക്ഷിച്ച് ദ്വീപ് വിട്ടുനൽകാൻ തയാറാവുകയായിരുന്നു.



