മലപ്പുറം: മുസ്ലിംലീഗിന് സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മുൻപ് സി.എച്ച്. മുഹമ്മദ് കോയ സാഹിബും അവുഖാദർ കുട്ടി നഹ സാഹിബും ഈ പദവി വഹിച്ചിട്ടുള്ളതിനാൽ ലീഗിന് ഇതിന് ചരിത്രപരമായ അർഹതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അർഹതയുണ്ടെന്ന കാര്യം വ്യക്തമാണെങ്കിലും ഇപ്പോൾ അത് ആവശ്യപ്പെടുന്നില്ലെന്നും ഭാവിയിൽ ചർച്ചകൾ വരുമ്പോൾ അക്കാര്യം പരിഗണിക്കാമെന്നും തങ്ങൾ സൂചിപ്പിച്ചു.
യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി പദം അങ്ങോട്ട് ആവശ്യപ്പെടില്ലെന്നും ലീഗ് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും നേരത്തേ പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ഉയർന്ന പോളിങ് ശതമാനം യുഡിഎഫിന് അനുകൂലമാകുമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. യുഡിഎഫ് ശക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും. ഭരണവിരുദ്ധ വികാരം അടക്കം നിരവധി കാരണങ്ങൾ അതിനുണ്ട്. ലീഗ് മാത്രം ഇരുപതിന് മേലെ സീറ്റുകളിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് സ്ഥാനാർത്ഥികൾ മതം പറഞ്ഞ് വോട്ട് വാങ്ങിയിട്ടില്ല എന്നും തങ്ങൾ പറഞ്ഞു. മതം പറഞ്ഞ് വോട്ട് വാങ്ങുക എന്നത് നമ്മുടെ സമീപനമല്ല. അത് നമ്മുടെ പ്രത്യയശാസ്ത്രത്തിനെതിരാണ്. വിഷയം പരിശോധിക്കുമെന്നും നമ്മുടെ നിലപാട് ഇതല്ല എന്ന് ജനങ്ങളെ അറിയിക്കുമെന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ കോൺഗ്രസ് ചർച്ചകളിലൂടെ തീരുമാനിക്കുമെന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

