മൈസൂരു: പാലക്കാട് നിന്ന് കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തി കാണാതായ പത്താം ക്ലാസ് വിദ്യാർഥിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ചിക്കമംഗളൂരുവിലെ ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് ശ്രീനന്ദയെ കാണാതായത്. 1500 അടി താഴ്ച്ചയിൽ, ബാബ ബുധാൻഗിരിക്ക് താഴെ ഹർഷന ഗുപ്പയിലാണ് തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.
ഏപ്രില്‍ ഏഴ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് കുടുംബം അടക്കമുള്ള 40 അംഗ സംഘത്തിനൊപ്പം ചിക്കമഗളൂരുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ. തിരച്ചില്‍ ഊര്‍ജിതമല്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന സംശയവും മാതാപിതാക്കള്‍ പങ്കുവെച്ചിരുന്നു. പൊലീസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് തെരച്ചില്‍ നടത്തിയത്. തെര്‍മല്‍ ഡ്രോണുകളും പൊലീസ് നായയെയും ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.

