കാൻബറ: വ്യാപകമായ കുടിയേറ്റം അടിയന്തരമായി നിർത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്, ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ വെള്ളക്കാരായ തദ്ദേശീയർ ഓഗസ്റ്റ് 31-ന് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നു. ‘രാജ്യം വീണ്ടെടുക്കൻ സമയമായി; സംസ്‌കാരവും പൈതൃകവും സംരക്ഷിക്കപ്പെടേണ്ട നേരമായി’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് യൂറോപ്യൻ രാജ്യങ്ങളുടേതിന് സമാനമായി ഓസ്ട്രേലിയയും പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്. മെൽബൺ, സിഡ്‌നി, ബ്രിസ്ബൻ, പെർത്ത്, കാൻബറ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം സംഘടിപ്പിക്കാനാണ് തയ്യാറെടുക്കുന്നത്. വ്യാപകമായ കുടിയേറ്റം നിയോ-നാസിക്കുകളുടെ നുഴഞ്ഞ് കയറ്റത്തിന് ഇടയാക്കുമെന്നും രാജ്യത്തെ പിന്നോട്ടടിക്കുമെന്നും മന്ത്രിമാർ മുന്നറിയിപ്പ് നൽകുന്നു. 31-ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന മാർച്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ്യമാധ്യങ്ങളിൽ ക്യാമ്പനുകളും ശക്തമാണ്. മാർച്ച് സംബന്ധിച്ച പ്രചാരണങ്ങൾ ശക്തമാണെങ്കിലും ഇത് സംഘടിപ്പിക്കുന്നത് ആരെന്ന കാര്യം വ്യക്തമല്ല. രാഷ്ട്രീയ നേതൃത്വം കഴിവുകെട്ടതാണെന്ന ആക്ഷേപവും അനുകൂലിക്കുന്നവർ മുന്നോട്ട് വയ്ക്കുന്നുണ്ട്.
ഓസ്ട്രേലിയൻ നിർമ്മിത വസ്ത്രങ്ങൾ ധരിച്ച് ഓസ്ട്രേലിയൻ പാതകകളുമായി ആളുകൾ പങ്കെടുക്കണം എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം വ്യാപകമാണ്. അതോടൊപ്പം തദ്ദേശീയരായ അബോർജിനുകളും (ആദിവാസികളും) ടോറസ് സ്ട്രെയിറ്റ് ദ്വീപുവാസികളുമല്ലാത്ത എല്ലാവരും ഓസ്ട്രേലിയയിൽ കുടിയേറ്റക്കാരാണ് എന്ന ക്യാമ്പയിനും മറ്റൊരു ഭാഗത്ത് നടക്കുന്നുണ്ട്.
കോവിഡാനന്തരം ഓസ്ട്രേലിയയിൽ ഉണ്ടായ വ്യാപകമായ കുടിയേറ്റമാണ് തദ്ദേശീയ യുവാക്കളെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. അഫ്ഗാനിസ്ഥൻ, പലസ്തീൻ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നും അഭയാർത്ഥികളായി വലിയൊരു ജനതയെ ഓസ്ട്രേലിയയിലേയ്ക്ക് എത്തിച്ചതും സംസ്കാരികും സാമൂഹികവുമായ അസ്വസ്‌തതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കുടിയേറ്റ ജനതയുടെ മര്യാദയില്ലാതെ ഉള്ള പെരുമാറ്റവും തദ്ദേശീയ ജനതയെ അലോസരപ്പെടുത്തുന്നു. റോഡുകളിലും പൊതുഇടങ്ങളിലും വാഹനങ്ങളിലും എല്ലാം ഈ അലോസരപ്പെടുത്തലുകൾ വർധിച്ച് വരുന്നതായും ആക്ഷേപം ഉണ്ട്. കുടിയേറ്റക്കാരുടെ കടന്നുവരവോടുകൂടി കുറ്റകൃത്യങ്ങളുടെ വർധനവും മറ്റൊരു പ്രധാന ഘടകമാണ്. അടുത്തിടെ ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കം നിരവധി പേർ ഓസ്ട്രേലിയൻ നഗരങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും മറ്റും വലിയ തോതിലുള്ള മോഷണ ശൃംഖലകൾ സ്ഥാപിച്ച് പിടിയിലായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
അതേസമയം വർഷങ്ങളായി ഇവിടെ തമാസിക്കുന്ന ഓസ്ട്രേലിയൻ പൗരൻമാരായ ഇന്ത്യക്കാർ അടക്കമുള്ള ആളുകളും ആശങ്കയിലാണ്. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഇതുസംബന്ധിച്ച നിർദേശങ്ങളും ആശങ്കകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആതിഥ്യം തന്ന രാജ്യത്തെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ബഹുമാനിക്കണം എന്നും ആളുകളുടെ മോശമായ പെരുമാറ്റം ഒരു രാജ്യത്തെ മൊത്തത്തിൽ ആണ് ബാധിക്കുന്നത് എന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്വന്തം ഭാഷയിൽ മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന രീതിയിൽ ഉച്ചത്തിലുള്ള സംസാരം ഒഴിവാക്കാനും, പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കാനും, അച്ചടക്കം വേണ്ട സ്ഥലങ്ങളിൽ അത് പാലിക്കാനും, മറ്റുള്ളവരെ പരിഗണിക്കണം എന്ന് തുടങ്ങി നിരവധി കാര്യങ്ങളാണ് സന്ദേശങ്ങളായി പ്രചരിക്കുന്നത്.