ജറുസലേം: വടക്കൻ ജറുസലമിൽ രണ്ട് ആയുധധാരികൾ നടത്തിയ വെടിവയ്പിൽ ആറു പേർ കൊല്ലപ്പെട്ടു. 15 പേർക്കു പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം പത്തരയോടെ ജറുസലമിലെ റാമോട്ട് ജംക്‌ഷനിൽ കാറിലെത്തിയ രണ്ടു പേർ ബസ് സ്‌റ്റോപ്പിൽ ബസ് കാത്തുനിന്നവർക്കെതിരെയും അവിടെയുണ്ടായിരുന്ന ബസിനു നേരെയും വെടിയുതിർക്കുകയായിരുന്നു. ഇവർ പലസ്തീൻ വംശജരാണെന്ന് ഇസ്രയേൽ പോലീസ് അറിയിച്ചു. അക്രമികളായ രണ്ട് പേരെയും പോലീസ് ഉദ്യോഗസ്ഥരും സിവിലിയന്മാരും ചേർന്ന് ഉടൻ തന്നെ വെടിവെച്ച് കൊലപ്പെടുത്തി.
ഇസ്രയേൽ ഗാസയിൽ അടക്കം നടത്തുന്ന ആക്രമണങ്ങളോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിതെന്ന് ഹമാസ് പ്രതികരിച്ചു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തിട്ടില്ല. സംഭവസ്ഥലം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്ദർശിച്ചു. ഗാസയിലെ നിലവിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലും അധിനിവേശ വെസ്റ്റ് ബാങ്കിലും സമാനമായ ആക്രമണങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഹമാസ് ആയുധംവച്ചു കീഴടങ്ങുന്നില്ലെങ്കിൽ ഗാസയെ പൂർണമായി നശിപ്പിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. ബന്ദികളെ മോചിപ്പിക്കുകയും ആയുധംവച്ചു കീഴടങ്ങുകയും ചെയ്യണമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം ഹമാസ് അംഗീകരിക്കണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടു. ഗാസ സിറ്റിയിൽ ഇസ്രയേൽ ആക്രമണം കൂടുതൽ രൂക്ഷമാക്കി. ഇന്നലത്തെ ആക്രമണങ്ങളിൽ 40 പലസ്തീൻകാർ കൊല്ലപ്പെട്ടു.