പ്രശസ്ത സംഗീത സംവിധായകന്‍ എം. കെ.അർജുനൻ മാസ്റ്റർ അന്തരിച്ചിട്ട് ഇന്നു അഞ്ചുവർഷം ആകുന്നു. 200-ൽപരം സിനിമകള്‍ക്കായി, മലയാളി ഒരിക്കലും മറക്കാത്ത ആയിരത്തിലേറെ ഗാനങ്ങള്‍ക്ക് ഈണമിട്ടിട്ടുണ്ട്, ഈ സംഗീതകാരൻ…
“ഹൃദയമുരുകി നീ കരയില്ലെങ്കില്‍ കദനം
നിറയുമൊരു കഥപറയാം…
തകരുമെന്‍ സങ്കല്പത്തിന്‍ തന്ത്രികള്‍ മീട്ടി
തരളമധുരമൊരു പാട്ടുപാടാം പാട്ടുപാടാം!”
എം . കെ . അർജുനൻ മാസ്റ്റർ സംഗീതം നൽകിയ ആദ്യ സിനിമാഗാനമാണിത് (ഫിലിം: ‘കറുത്ത പൗർണമി’ (1968) രചന: പി. ഭാസ്കരൻ; പാടിയത്: യേശുദാസ്; രാഗം: കാപ്പി.)
1936 മാർച്ച് ഒന്നിന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായി അർജ്ജുനൻ ജനിച്ചു. സഹജാതർ പതിമൂന്നുപേർ കൂടി ജനിച്ചെങ്കിലും ഒരു പെൺകുട്ടിയും അദ്ദേഹമടക്കം മൂന്നു ആൺകുട്ടികളുമടങ്ങുന്ന നാലുപേർ മാത്രമാണ് ബാക്കിയായത്. ഒരു സഹോദരൻ (എം.കെ. നടരാജൻ) ചിത്രകാരനും ശില്പിയുമായിരുന്നു.
കൊച്ചി തുറമുഖത്തെ ‘ആസ്പിൻവാൾ‘ കമ്പനിയിലെ ജീവനക്കാരനായിരുന്ന അച്ഛൻ മരിക്കുമ്പോൾ കുറെ ജീവിതപ്രാരാംബ്ദങ്ങൾ മാത്രമായിരുന്നു കുടുംബത്തിന്റെ സമ്പാദ്യം. അന്ന് അർജ്ജുനന് പ്രായം ആറുമാസം മാത്രം. മക്കളെ പോറ്റാൻ പകലന്തിയോളം പണിയെടുക്കുന്ന അമ്മയ്ക്കു താങ്ങാകാൻ രണ്ടാം ക്ലാസ്സിൽ അർജ്ജുനൻ പഠനം നിർത്തി. പലഹാരമുണ്ടാക്കി കൊണ്ടുനടന്നു വിറ്റ് തന്റെയും സഹോദരങ്ങളുടെയും വിശപ്പടക്കാൻ പാടുപെട്ടു. വീടുകളിൽ ജോലിക്കു നിന്നും, ചുമട് എടുത്തും, കൂലിപ്പണി ചെയ്‌തുമാണ് ജീവിതം മുൻപോട്ടു നീക്കിയത്.
അന്ന് ഫോർട്ട് കൊച്ചിയിലുണ്ടായിരുന്ന രാമൻവൈദ്യൻ എന്നൊരു സാമൂഹിക പ്രവർത്തകനാണ് ഈ ദുരിതങ്ങളിൽ നിന്നു എം.കെ. അർജ്ജുനനെ രക്ഷിച്ചത്. പഴനിയിലെ ഒരു ആശ്രമത്തിന്റെ അനാഥാലയത്തിലേക്ക് അർജ്ജുനനെയും ജ്യേഷ്ഠൻ പ്രഭാകരനെയും രാമൻ വൈദ്യനാണ് കൊണ്ടുപോയത്. രണ്ടുപേരെങ്കിലും പട്ടിണിയിൽ നിന്നു രക്ഷപ്പെടുമല്ലോ എന്നു കരുതി അമ്മ കണ്ണീരോടെ ആ മക്കളെ യാത്രയാക്കി.
നാരായണസ്വാമി എന്നൊരാളായിരുന്നു ആശ്രമത്തിന്റെ അധിപൻ. ആശ്രമത്തിൽ എല്ലാ ദിവസവും ഭജനയുണ്ട്. അർജ്ജുനനും പ്രഭാകരനും അതിൽ എന്നും പങ്കുചേരുമായിരുന്നു. കുട്ടികളുടെ സംഗീതവാസന മനസ്സിലാക്കിയ നാരായണ സ്വാമി അവർക്കുവേണ്ടി ഒരു സംഗീതാധ്യാപകനെ ഏർപ്പാടാക്കി. അങ്ങനെ ഏഴു വർഷം. ആശ്രമത്തിൽ അന്തേവാസികൾ കൂടുതലായതോടെ ഇരുവർക്കും ഫോർട്ടുകൊച്ചിയിലേക്കു മടങ്ങേണ്ടി വന്നു. വീണ്ടും കുടുംബഭാരം. സംഗീതകച്ചേരികൾ നടത്തിയും കൂലിവേല ചെയ്‌തും ഒരു വിധത്തിൽ മുന്നോട്ടു നീങ്ങി. പല ഗുരുക്കൻമാരുടെ കീഴിലായി തബലയും വായ്പ്പാട്ടും ഹാർണമോണിയവും അഭ്യസിച്ചു.
ഹാർമോണിയം വായന പിന്നീട് തൊഴിലാക്കി മാറ്റി. കൊച്ചു കൊച്ചു നാടക ട്രൂപ്പുകൾക്കു വേണ്ടിയായിരുന്നു തുടക്കം. കോഴിക്കോട് നിന്നുള്ള ‘കലാകൗമുദി’ ട്രൂപ്പുകാർ ഒരു നാടകത്തിനു ഈണം പകരാൻ ക്ഷണിച്ചതോടെയാണ് പുതിയൊരു ജീവിതത്തിനു തുടക്കമാകുന്നത്. “തമ്മിലടിച്ച തമ്പുരാക്കൾ….” എന്ന ഗാനത്തിനാണ് ആദ്യമായി ഈണം പകർന്നത്. ഈ ഗാനം വിജയിച്ചതോടെ കൂടുതൽ അവസരങ്ങളായി. നിരവധി നാടകങ്ങൾക്ക് ഈണം പകർന്നു.
നാടകരംഗത്തു പ്രവർത്തിക്കവേ, ദേവരാജൻ മാസ്റ്ററുമായി പരിചയപ്പെട്ടതാണ് സിനിമയിൽ അർജ്ജുനൻ മാസ്റ്റർക്ക് അവസരമൊരുക്കിയത്. ദേവരാജൻ മാഷിൻ്റെ നിരവധി ഗാങ്ങൾക്ക് അദ്ദേഹം ഹാർമോണിയം വായിച്ചു.
1968-ൽ ‘കറുത്ത പൗർണമി’ എന്ന ചിത്രത്തിലെ പി. ഭാസ്കരൻ രചിച്ച ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത് തന്റെ പേര് എഴുതിച്ചേർക്കാൻ അർജ്ജുനൻ മാസ്റ്റർക്കു കഴിഞ്ഞു.
ശ്രീകുമാരൻ തമ്പിയുമായി ചേർന്ന് എം. കെ. അർജ്ജുൻ ഈണമിട്ട നിരവധി അവിസ്മരണീയ ഗാനങ്ങളായി മാറി. ആ കൂട്ടുകെട്ട് സിനിമയിലെ ‘ഭാഗ്യ ജോടി‘കളായി മാറി! ദേവരാജൻ മാഷുമായി ഗാന രചയിതാവായി പുതിയതായി രംഗത്തെയ ശ്രീകുമാരൻ തമ്പി ചെറുതായി ഒന്ന് പിണങ്ങി; “മാഷ് ഇല്ലെങ്കിൽ, മാഷുടെ ഹർമോണിസ്റ്റ് ഈണം കൊടുത്താലും എൻ്റെ പാട്ട് ഹിറ്റാകും!” എന്നു പറഞ്ഞു പിരിഞ്ഞ തമ്പി, യേശുദാസ് വഴി കണ്ടെത്തിയ പുതിയ സംഗീത സംവിധായകൻ അർജ്ജുനൻ മാസ്റ്റർ, ദേവരാജൻ മാഷിൻ്റെ ഹർമോണിസ്റ്റ് തന്നെ ആയത് പക്ഷേ, യാദൃശ്ചികമായി സംഭവിച്ചു പോയതാണ്.
എം കെ അർജ്ജുനൻ ഈണമിട്ട ഗാനങ്ങളിൽ ഭൂരിപക്ഷവും രചിച്ചത് ശ്രീകുമാരൻ തമ്പിയായിരുന്നു. വയലാർ, പി. ഭാസ്കരൻ, ഒ. എൻ. വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
218 ചിത്രങ്ങളിലായി അഞ്ഞൂറിലധികം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ അര്‍ജ്ജുനന്‍ തന്നെയാണ് ഓസ്കാർ ജേതാവായ എ. ആർ. റഹ്’മാനേ സിനിമാ സംഗീത ലോകത്തേക്ക് കൈപിടിച്ചുയർത്തിയത്. തന്റെ പിതാവായ ആർ.കെ. ശേഖറിന്റെ ഉറ്റ ചങ്ങാതിയും സഹപവർത്തകനുമായിരുന്ന അർജുനൻ മാസ്റ്റർ തനിക്ക് ഗുരുസ്ഥാനിയനാണെന്ന് റഹ്മാൻ പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്.
1964-ൽ ആയിരുന്നു അർജ്ജുനൻ്റെ വിവാഹം. ഭാര്യയുടെ പേര് ഭാരതി. അഞ്ചുമക്കളുണ്ട്.
വളരെ വൈകിയായണ് പുരസ്കാരങ്ങൾ അർജുനൻ മാസ്റ്ററെ തേടിയെത്തുന്നത്: കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പ് – 2008; മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം -2017.
2020 ഏപ്രിൽ ആറിന്, കോവിസ് – 19 മഹാമാരി മൂലം ‘ലോക്ക് ഡൌൺ’ ഭീകരമായിരുന്ന സമയത്ത്, ആ സംഗീതപ്രതിഭ നമ്മെ വിട്ടു പോയി… 84-ാം ജന്മദിനം പിന്നിട്ട് 37-ാം ദിനത്തിലാണ് എം കെ അർജുനൻ മാസ്റ്റർ അന്തരിച്ചത്.
സ്മരണാഞ്ജലികൾ!
ആർ. ഗോപാലകൃഷ്ണൻ

