കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ (23) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് (44) ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും. കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി പി.എൻ.വിനോദാണ് ശിക്ഷ വിധിച്ചത്. ആദ്യമായാണ് സർക്കാർ ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്‌ടർ കൊല്ലപ്പെട്ടത്. വെളിയം ചെറുകരക്കോണം സ്വദേശിയാണ് സന്ദീപ്.
കൊലപാതകത്തിന് ജീവപര്യന്തവും വധശ്രമത്തിന് 307-ാം വകുപ്പ് അനുസരിച്ച് 10 വർഷവും 326-ാം വകുപ്പ് അനുസരിച്ച് 10 വർഷവും ശിക്ഷ അനുഭവിക്കണം. ആശുപത്രിയിൽ അതിക്രമം കാട്ടിയതിന് 5 വർഷം ശിക്ഷ ലഭിക്കും. ഐപിസി 323, 324, 332, 333 വകുപ്പുകൾ ഉൾപ്പെടെ 30 വർഷം ശിക്ഷ അനുഭവിച്ചശേഷം മാത്രമേ ജീവപര്യന്തം ശിക്ഷ ആരംഭിക്കു എന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. വന്ദനാ ദാസ് കൊലപാതകത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കണക്കാക്കി വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
2023 മെയ് 10-ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ വന്ദനാ ദാസിനെ മദ്യലഹരിയില്‍ പ്രതി സന്ദീപ് കുത്തി കൊലപ്പെടുത്തിയത്. നെടുമ്പനയിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്ന കുടവട്ടൂര്‍ സ്വദേശി സന്ദീപ് ഡോ.വന്ദനയെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കുത്തി കൊലപ്പെടുത്തിയത്.

