കൊച്ചി: കിഴക്കമ്പലത്ത് കണ്ണൂര്‍ മോഡല്‍ ബൂത്ത് പിടിത്തം നടന്നുവെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. ട്വന്റി ട്വന്റിയെ തുടച്ചുനീക്കാന്‍ ഗൂഢാലോചന നടന്നു. കോണ്‍ഗ്രസും സിപിഎമ്മും ഒത്തുകളിച്ചുവെന്നും ഇരുവരെയും നിയന്ത്രിക്കുന്നത് ശ്രീനിജന്‍ എംഎല്‍എയാണെന്നും സാബു എം.ജേക്കബ് ആരോപിച്ചു. ഇന്നലെ കിഴക്കമ്പലത്തെ ബൂത്തിലുണ്ടായ അക്രമം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും മാധ്യമങ്ങൾ ഉണ്ടായില്ലെങ്കിൽ താൻ ആക്രമിക്കപ്പെട്ടേനെയെന്നും സാബു എം ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25 പാര്‍ട്ടികളുടെ സഖ്യമാണ്. ട്വന്റി 20-യെ ഇല്ലാതാക്കലായിരുന്നു ഇരു മുന്നണികളുടെയും ലക്ഷ്യം. ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ല. ക്യാമറ കൈകാര്യം ചെയ്യേണ്ടവര്‍ക്കുള്ള പാസുകള്‍ മുക്കി. കണ്ണൂര്‍ മോഡലില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു. എല്‍ഡിഎഫും- യുഡിഎഫും സംയുക്തമായാണ് മത്സരിച്ചത് എന്നും സാബു എം.ജേക്കബ് ആരോപിച്ചു.
രണ്ടു മാസമായി സിപിഎമ്മിന്റെ നേതൃത്വത്തിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും പ്രതിപക്ഷ നേതാവ് അടക്കം ഉള്‍പ്പെട്ട വലിയ ഗൂഢാലോചന നടന്നു. ജനാധിപത്യം അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയാണിത്. ഇവിടെ കോണ്‍ഗ്രസിനും സിപിഎമ്മിനും പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളില്ല. ഇരുകൂട്ടര്‍ക്കും സ്ഥാനാര്‍ഥിയും നേതൃത്വവും ഒന്നാണ്. ശ്രീനിജന്‍ ഇന്നും കോണ്‍ഗ്രസാണോ സിപിഎമ്മണോ എന്നറിയില്ല. രണ്ടിന്റെയും നേതൃത്വം ശ്രീനിജനാണെന്നും സാബു ആരോപിച്ചു.
ഇന്നലെ ആദ്യ ഘട്ട വോട്ടെടുപ്പിനിടെ കുന്നത്തുനാട് സാബു എം ജേക്കബ് വോട്ട് ചെയ്തിറങ്ങിയ ബൂത്തിന് പുറത്ത് സംഘര്‍ഷമുണ്ടായിരുന്നു. സാബുവിന്റെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരെ ഒരുകൂട്ടം തടയുകയും കയ്യാങ്കളി ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ സാബു വോട്ട് ചെയ്ത ബൂത്തിലൊഴിച്ച് ഒരു സ്ഥലത്തും പ്രശ്നം ഉണ്ടായില്ലെന്നും മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് സാബുവിൻ്റെ ശ്രമമെന്നും ശ്രീനിജിൻ പറഞ്ഞു. അതിനിടെ കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ സംഘം ചേർന്ന് തടഞ്ഞതിനും അസഭ്യം പറഞ്ഞതിനും സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു എന്നാണ് റിപ്പോർട്ടുകൾ.


