കാൻബറ: കാലാവസ്ഥാ വ്യതിയാനം ഓസ്ട്രേലിയയിൽ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്. ലോകതാപനം മൂന്ന് ഡിഗ്രി സെൽഷ്യസ് കടന്നാൽ ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളിൽ ചൂടിനെ തുടർന്ന് മരണ നിരക്ക് നിയന്ത്രണം വിട്ട് ഉയരുമെന്ന് റിപ്പോർട്ട് പറയുന്നു. സിഡ്‌നിയിൽ 444 ശതമാനവും ഡാർവിനിൽ 423 ശതമാനവും വരെ ചൂട് മരണങ്ങൾ ഉയരാനാണ് സാധ്യത. ഇതിനകം തന്നെ രാജ്യത്തിന്റെ ശരാശരി താപനില 1.5°C ഉയർന്നിട്ടുണ്ട്.
കടൽനിരപ്പുയരലും അപകടകരമായ ചൂടും ഒരുമിച്ചെത്തുന്നത് ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2050-ടെ തീരദേശങ്ങളിൽ താമസിക്കുന്ന 15 ലക്ഷംത്തോളം പേർ കടൽനിരപ്പുയർച്ചയുടെ നേരിട്ടുള്ള അപകടത്തിൽപ്പെടുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2090-ടെ ഇത് 30 ലക്ഷത്തോളം ആളുകളായി ഉയർന്നേക്കാം. വെള്ളപ്പൊക്കം, തീരത്തിൻ്റെ ഇടിഞ്ഞുപോകൽ, ഭൂമി നഷ്‌ടം എന്നിവ വലിയ തോതിൽ വർധിക്കുമെന്നാണ് കണക്ക്.
താപനില 1.5°C-ൽ തന്നെ നിയന്ത്രിച്ചാലും, വെള്ളപ്പൊക്കം, കാട്ടുതീ, ചുഴലിക്കാറ്റ് തുടങ്ങിയ കാലാവസ്ഥാ ദുരന്തങ്ങൾ മൂലം ഓരോ വർഷവും 40 ബില്യൺ (ഏകദേശം 2.2 ലക്ഷം കോടി) വരെ സാമ്പത്തിക നഷ്‌ടം നേരിടേണ്ടിവരുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥാ മാറ്റത്തിനെതിരെ ഉടൻ നടപടിയെടുക്കാത്ത പക്ഷം ഓസ്ട്രേലിയയുടെ തീരദേശ നഗരങ്ങൾക്കും ജനജീവിതത്തിനും ദുരന്തങ്ങൾ സമ്മാനിക്കുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
ദീർഘകാലം നിലനിൽക്കുന്ന ചൂട് തരംഗങ്ങളെ നേരിടാൻ പൊതു ആരോഗ്യ സംവിധാനങ്ങൾ, തണൽ കേന്ദ്രങ്ങൾ, താപനില നിയന്ത്രിത നഗര പദ്ധതികൾ എന്നിവ അടിയന്തരമായി ശക്തിപ്പെടുത്തേണ്ടതുണ്ട്. തീരദേശ നഗരങ്ങൾക്കായി കടൽ മതിലുകൾ, മാറ്റി താമസിപ്പിക്കൽ പദ്ധതികൾ, സുസ്ഥിര വികസനം തുടങ്ങിയ നടപടികൾ ഇപ്പോൾ തന്നെ ആരംഭിക്കേണ്ടത് അനിവാര്യമാണെന്നും ശാസ്ത്ര ലോകം അഭിപ്രായപ്പെടുന്നു.