ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാർക്കു നേരെ പാക് സൈന്യം വെടിയുതിർത്തു. 12 പേർ കൊല്ലപ്പെട്ടു. 200-ൽ അധികം സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. അധിനിവേശ കശ്മീരിലെ മുസാഫറാബാദിൽ അവാമി ആക്ഷൻ ഗ്രൂപ്പ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങി പാക് സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നത്.
മൗലികാവകാശ നിഷേധത്തിനെതിരെയാണ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക് അധിനിവേശ കാശ്‌മീരിൽ പ്രതിഷേധം ആരംഭിച്ചത്. പ്രദേശത്ത് ഇന്റർനെറ്റ് നിരോധനവും തുടരുകയാണ്. മുസാഫറാബാദിലേക്കുള്ള പ്രതിഷേധ മാർച്ച് തടയാൻ പാലത്തിൽ തടസമായി സ്ഥാപിച്ചിരുന്ന ഷിപ്പിങ് കണ്ടെയ്‌നറുകൾ പ്രതിഷേധക്കാർ നദിയിലേക്ക് എറിഞ്ഞു. മരണങ്ങൾക്ക് കാരണം പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് നടത്തിയ വെടിവയ്പ്പാണെന്ന് ആരോപിച്ച് പ്രതിഷേധക്കാർ രംഗത്തെത്തി. പാക്കിസ്ഥാനിൽ താമസിക്കുന്ന കാശ്‌മീരി അഭയാർഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന പിഒകെ അസംബ്ലിയിലെ 12 സീറ്റുകൾ നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള 38 ആവശ്യങ്ങൾ ഉന്നയിച്ചാണ് മുസാഫറാബാദിലേക്ക് പ്രതിഷേധക്കാർ ലോങ് മാർച്ച് നടത്തുന്നത്.
അതേസമയം ലണ്ടനിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ഓഫിസിലേക്ക് ഫ്രണ്ട്സ് ഓഫ് ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റിയും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഖൈബർ പഖ്തൂൺഖ്വയിൽ പാകിസ്ഥാൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ 30 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു.



