ന്യൂ ഡൽഹി: പുതിയ പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) ഉൾപ്പെടുന്ന മന്ദിരമായ ‘സേവാ തീർഥ്’ ഇന്നലെ (ഫെബ്രുവരി 13-ന്) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇതോടെ സൗത്ത് ബ്ലോക്കിൽ ഏകദേശം 80 വർഷമായി പ്രവർത്തിച്ചു വന്നിരുന്ന പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ കെട്ടിട സമുച്ചയത്തിലേക്ക് ഔദ്യോഗികമായി മാറി. റെയ്‌സിന ഹില്ലിലെ സൗത്ത് ബ്ലോക്കിൽ നിന്നാണ് സേവ തീർത്ഥിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് മാറുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് (PMO), കാബിനറ്റ് സെക്രട്ടേറിയറ്റ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് (NSCS) എന്നിവ ഒരേ സമുച്ചയത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
പുതിയ സമുച്ചയത്തിലെ സേവ തീർത്ഥത്തിൻ്റെ ഫലകം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. സമുച്ചയത്തിൻ്റെ ചുവരിൽ ‘നാഗ്രിക് ദേവോ ഭവ’ (പൗരൻ ദൈവത്തിന് സമാനമാണ്) എന്ന മുദ്രാവാക്യം ഉണ്ട്. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്‌ത വേളയിൽ ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ, പ്രധാനമന്ത്രിയുടെ ഓഫീസ് സഹമന്ത്രി ജിതേന്ദ്ര സിംഗ്, പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. കൊളോണിയൽ കാലത്തെ അടയാളങ്ങൾ ഒഴിവാക്കി ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലായാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.
ന്യൂഡൽഹിയിലെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വിവിധ മന്ത്രാലയങ്ങളുടെ ഓഫിസുകൾ ഉൾക്കൊള്ളുന്ന കർത്തവ്യ ഭവൻ 1, 2 കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്തു. ഉന്നതതല ചർച്ചകൾ നടത്തുന്നതിനും വിശിഷ്‌ടാതിഥികളെ സ്വീകരിക്കാനും ഇന്ത്യ ഹൗസ്. ധനം, പ്രതിരോധം, ആരോഗ്യം, കോർപറേറ്റ്, വിദ്യാഭ്യാസം, സാംസ്‌കാരികം, നിയമം, വാർത്താ വിതരണം- പ്രക്ഷേപണം, കൃഷി, രാസവസ്‌തു – വളം, ഗോത്രകാര്യം തുടങ്ങിയ മന്ത്രാലയങ്ങളാണ് കർത്തവ്യ ഭവൻ 1, 2 കെട്ടിടങ്ങളിൽ പ്രവർത്തിക്കുക.
9 കെട്ടിട സമുച്ചയങ്ങൾ ഉൾപ്പെടുന്ന സെൻട്രൽ സെക്രട്ടേറിയറ്റിൽ ആദ്യം പൂർത്തിയായ കർത്തവ്യ ഭവൻ 3 കഴിഞ്ഞ ഓഗസ്‌റ്റിലാണു തുറന്നത്. ആഭ്യന്തരം, വിദേശകാര്യം, ഗ്രാമവികസനം, പെട്രോളിയം-പ്രകൃതിവാതകം എന്നീ മന്ത്രാലയങ്ങളാണ് ഇതിലുള്ളത്. വിവിധ സ്‌ഥലങ്ങളിലായി ചിതറിക്കിടന്നിരുന്ന സർക്കാർ ഓഫിസുകളെ ആധുനികവും സൗകര്യപ്രദവുമായ ഒരൊറ്റ സമുച്ചയത്തിന് കീഴിൽ കൊണ്ടുവരുന്നതിലൂടെ ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്‌താവനയിൽ പറഞ്ഞു.
കൊളോണിയൽ കാലഘട്ടത്തിന്റെ പേരുകളും ചിഹ്നങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം ഉണ്ടായത്. രാഷ്‌ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള അവന്യൂവായ ‘രാജ്പഥി’നെ സർക്കാർ ‘കർതവ്യപഥ്’ എന്ന് പുനർനാമകരണം ചെയ്തു.


