ബോഗോ: ഫിലിപ്പിൻസിലുണ്ടായ ഭൂചലനത്തിൽ മരണം 70 ആയി. മധ്യ ഫിലിപ്പീൻസിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 150 -ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90,000 ത്തോളം ആളുകൾ താമസിക്കുന്ന തീരദേശ നഗരമായ ബോഗോയിൽ നിന്ന് 17 കിലോമീറ്റർ വടക്കു കിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. വിവിധ പ്രദേശങ്ങളെ ഭൂചലനം ബാധിച്ചിട്ടുണ്ട്. ന ഗരങ്ങളെയും ഗ്രാമങ്ങളെയും ഒരുപോലെ ബാധിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ബോഗോയിലാണ് ഏറ്റവും കൂടുതൽ നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിലും പാറക്കെട്ടുകൾ തകർന്നും നിരവധി വീടുകൾ മണ്ണിനടിയിലായി. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പാറക്കെട്ടുകൾക്കും മൺകൂമ്പാരത്തിനിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ട്. സമീപ പ്രദേശങ്ങളെയും ഭൂചലനം ബാധിച്ചിട്ടുണ്ട്. ലെയ്റ്റ്, സെബു, ബിലിരാൻ എന്നീ മധ്യ ദ്വീപുകളിലെ നിവാസികളോട് കടൽത്തീരത്ത് നിന്ന് മാറിനിൽക്കാനും തീരത്തേക്ക് പോകരുതെന്നും മുന്നറിയിപ്പ് നൽകി. അതേസമയം സുനാമി ഭീഷണിയില്ലെന്നും ഒരു നടപടിയും ആവശ്യമില്ലെന്നും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.