ഇസ്ലാമാബാദ്: പ്രകോപനപരമായ പ്രസ്താവനയുമായി പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. “ഞങ്ങൾ കിഴക്കും പടിഞ്ഞാറും അതിർത്തികളിൽ യുദ്ധത്തിന് സജ്ജമാണ്. ആദ്യ റൗണ്ടിൽ ദൈവം ഞങ്ങളെ സഹായിച്ചു, രണ്ടാം റൗണ്ടിലും അദ്ദേഹം ഞങ്ങളെ സഹായിക്കും”, കിഴക്ക് വശത്തുള്ള ഇന്ത്യയേയും പടിഞ്ഞാറുള്ള അഫ്ഗാനിസ്ഥാനേയും പരാമർശിച്ച് ഖ്വാജ ആസിഫ് പ്രസ്‌താവിച്ചു. ഒരു പൊതുപരിപാടിയിലായിരുന്നു ഖ്വാജയുടെ പ്രസ്താവന. ചൊവ്വാഴ്ച ഇസ്ലാമാബാദിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് പാക്കിസ്ഥാൻ പ്രതിരോധമന്ത്രിയുടെ പരാമർശം.
ഇന്ത്യൻ പിന്തുണയോടെ സജീവമായ ഗ്രൂപ്പുകൾക്ക് ആക്രമണത്തിൽ പങ്കുണ്ടെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ആരോപിച്ചപ്പോൾ, ബോംബാക്രമണത്തിലൂടെ താലിബാൻ താലിബാൻ സന്ദേശം നൽകുകയായിരുന്നുവെന്ന് ഖവാജ ആസിഫ് പറഞ്ഞു. “അഫ്ഗാനിലെ ഭരണാധികാരികൾക്ക് പാക്കിസ്ഥാനിലെ ഭീകരവാദം തടയാൻ കഴിയും എന്നാൽ ഈ യുദ്ധം ഇസ്ലാമാബാദ് വരെ എത്തിച്ചത് താലിബാനിൽ നിന്നുള്ള ഒരു സന്ദേശമാണ്, അതിന് മറുപടി നൽകാൻ പാക്കിസ്ഥാന് സമ്പൂർണശേഷിയുണ്ട്,” എന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ എക്സിൽ ഖ്വാജ ആസിഫ് കുറിച്ചത്. അതേസമയം പാക്കിസ്ഥാനി താലിബാൻ (ടിടിപി) ഈ ചാവേറാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
ഡൽഹിയിലുണ്ടായ സ്ഫോടനത്തെക്കുറിച്ചുള്ള വിവാദപരാമർശങ്ങൾക്ക് പിന്നാലെയാണ് ആസിഫിൻ്റെ പുതിയ പ്രസ്താവനകൾ. ഡൽഹിയിലെ സ്ഫോടനം ഗ്യാസ് സിലിണ്ടർ സ്ഫോടനം മാത്രമാണെന്നാണ് ഖ്വാജ ആസിഫ് വിശേഷിപ്പിച്ചത്. ഇന്ത്യ സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.



