ഇസ്താംബൂൾ: തുർക്കിയുടെയും ഖത്തറിൻ്റെയും മധ്യസ്ഥതയിൽ തുർക്കിയിലെ ഇസ്‌താംബൂളിൽ നടന്ന പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ രണ്ടാംഘട്ട സമാധാന ചർച്ച പരാജയപ്പെട്ടതായി റിപ്പോർട്ട്. മൂന്ന് ദിവസം ചർച്ചയിൽ സമാധാന ശ്രമത്തിന് അഫ്ഗാൻ താലിബാൻ സഹകരണം ഉറപ്പുനൽകിയെങ്കിലും പാക്കിസ്ഥാൻ രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്നതോടെയാണ് ചർച്ച അലസിയത്. ചർച്ചയ്ക്ക് പിന്നാലെ ഇരുരാജ്യങ്ങളുടെയും വക്താക്കൾ പരസ്‌പരം പഴിചാരി രംഗത്തെത്തുകയും ചെയ്തു.
പാക്-അഫ്ഗാൻ സംഘർഷം രൂക്ഷമായതോടെ ഖത്തറും തുർക്കിയും ഇടപെട്ട് മധ്യസ്ഥശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ഒക്ടോബർ 19- ന് ദോഹയിൽ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചിരുന്നു. തുടർന്നുള്ള രണ്ടാം ഘട്ട ചർച്ചയാണ് ഇസ്‌താംബൂളിൽ നടന്നത്. എന്നാൽ ഈ ചർച്ചപരാജയപ്പെടുകയും പിന്നാലെ പാക്കിസ്ഥാനും അഫ്‌ഗാനിസ്ഥാനും പരസ്‌പരം കുറ്റപ്പെടുത്തി രംഗത്തെത്തുകയും ചെയ്തു. ‘പാക്കിസ്ഥാനി താലിബാൻ’ എന്നറിയപ്പെടുന്ന ഭീകര സംഘടനയായ തെഹ്രീകെ താലിബാൻ പാക്കിസ്ഥാനെ (ടിടിപി) നിയന്ത്രിക്കാൻ അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം തയ്യാറല്ലെന്നായിരുന്നു പാക് സുരക്ഷാ വക്താവിന്റെ പ്രതികരണം. പാക്കിസ്ഥാനി താലിബാനെ ചൊല്ലിയാണ് ചർച്ചകൾ വഴിമുട്ടിയതെന്ന് അഫ്ഗാനിലെ താലിബാൻ വക്താക്കളും വ്യക്തമാക്കി.
ഇസ്‌താംബൂളിൽ നടന്ന ചർച്ചയിൽ താലിബാൻ സഹകരണം വാഗ്‌ദാനം ചെയ്തെങ്കിലും രേഖാമൂലമുള്ള ഉറപ്പ് വേണമെന്നായിരുന്നു പാക്കിസ്ഥാൻ്റെ ആവശ്യം. പാക്കിസ്ഥാനി താലിബാൻ പാക്കിസ്ഥാൻ്റെ ആഭ്യന്തര സുരക്ഷാ വിഷയമാണെന്നായിരുന്നു താലിബാന്റെ നിലപാട്. അഫ്ഗാൻ മണ്ണ് ഭീകര പ്രവർത്തനത്തിന് ഉപയോഗിക്കുന്നില്ലെന്നും പാക്കിസ്ഥാൻ്റെ യുക്തി രഹിതമായ ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും താലിബാൻ ചർച്ചയിൽ വ്യക്തമാക്കി. യു.എസ് ഡ്രോണുകൾ പാക്കിസ്ഥാനിൽ നിന്ന് തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് കടക്കരുതെന്ന ആവശ്യവും താലിബാൻ മുന്നോട്ടു വെച്ചു. എന്നാൽ ഇക്കാര്യവും പാക്കിസ്ഥാൻ അംഗീകരിച്ചില്ലെന്ന് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, സുരക്ഷാ പ്രശ്‌നങ്ങളിൽ കരാറില്ലെങ്കിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരർക്ക് നേരേ ആക്രമണം തുടരുമെന്നായിരുന്നു പാക്കിസ്ഥാൻ പ്രതിനിധി സംഘം ചർച്ചയിൽ പറഞ്ഞത്. ഇതോടെയാണ് ചർച്ച തീരുമാനമാകാതെ അവസാനിച്ചതെന്നും അതേസമയം, മധ്യസ്ഥത വഹിക്കുന്ന തുർക്കിയും ഖത്തറും പ്രശ്നം പരിഹരിക്കാനുള്ള വഴികൾ തേടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇസ്താംബൂളിലെ ചർച്ച പരാജയപ്പെട്ടത് പാക്കിസ്ഥാനും അഫ്‌ഗാനിസ്ഥാനും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ ധാരണയെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ പാക്കിസ്ഥാൻ സർക്കാരിനെതിരെ യുദ്ധപ്രഖ്യാപനവുമായി നിരധിത ഭീകര സംഘടനയായ തെഹരിക് -ഇ-താലിബാൻ രംഗത്ത് വന്നു. നിരോധിത ഭീകര സംഘടനയായ തെഹരിക് ഇ ലബീക്കിനെ യുദ്ധത്തിൽ പങ്കുചേരാനും ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം തെഹ്‌രിക് ഇ താലിബാൻ പാകിസ്ഥാന്റെ കമാൻഡർ അഹമ്മദ് കാസിം വെല്ലുവിളിക്കുന്ന വീഡിയോ പുറത്തുവന്നിരിന്നു. തെഹ്‌രിക് താലിബാനെതിരെ കർശനമായ നടപടികൾ തുടരുമെന്ന് സൂചനകൾ അസിം മുനീർ നൽകിയതിന് പിന്നാലെയായിരുന്നു ഭീഷണി.



