വാഷിങ്ടൻ: പത്ത് ദിവസത്തെ ചരിത്രപ്രധാനമായ ചന്ദ്രയാത്ര പൂർത്തിയാക്കി നാസയുടെ ആർട്ടെമിസ് 2 (Artemis II) ദൗത്യത്തിലെ ഒറയോൺ പേടകം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. 50 വർഷത്തിന് ശേഷം മനുഷ്യർ ആദ്യമായി ചന്ദ്രനെ വലംവെച്ച് മടങ്ങിയെത്തിയ ഈ ദൗത്യം ബഹിരാകാശ പര്യവേഷണത്തിലെ നിർണ്ണായക നാഴികക്കല്ലാണ്. പസഫിക് സമുദ്രത്തിൽ (കാലിഫോർണിയ തീരത്ത്) വിജയകരമായി ഇറങ്ങിയാണ് (Splashdown) ഒറയോൺ പേടകം ദൗത്യം പൂർത്തിയാക്കിയത്.
മണിക്കൂറിൽ ഏകദേശം 40,000 കിലോമീറ്റർ വേഗത്തിലാണ് ഓറിയോൺ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതു തൊട്ട് സമുദ്രപതനം വരെ 15 മിനിറ്റ് സമയമാണു വേണ്ടിവന്നത്. ഇതിനെയാണ് ‘സ്‌പ്ലാഷ് ഡൗൺ’ എന്ന് വിളിക്കുന്നത്. 4 യാത്രികർ അടങ്ങുന്ന ഓറിയൺ പേടകം 5.37നാണ് യുഎസിലെ കലിഫോർണിയയ്ക്കു സമീപം പസിഫിക് സമുദ്രത്തിലിറങ്ങിയത്. ഏപ്രിൽ ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ സെന്ററിൽ നിന്നായിരുന്നു ഇവരുടെ ചന്ദ്രയാത്ര തുടങ്ങിയത്. ആകെ 11 ലക്ഷം കിലോമീറ്റർ പേടകം സഞ്ചരിച്ചിട്ടുണ്ട്. അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തിയ ഏറ്റവും വലിയ കുതിപ്പിന്റെ ശുഭസമാപ്തിയാണിത്. യുഎസിൽനിന്നുള്ള റീഡ് വൈസ്‌മാൻ, വികർ ഗ്ലോവർ, ക്രിസ്റ്റീന കുക്ക്, കാനഡക്കാരൻ ജെറമി ഹാൻസൻ എന്നിവരാണു തിരികെയെത്തിയത്.
ഭൂമിയിൽ നിന്ന് എറ്റവും കൂടുതൽ ദൂരം അകലേക്ക് സഞ്ചരിച്ച മനുഷ്യരാണിപ്പോൾ ആർട്ടെമിസ് 2 സംഘത്തിലെ നാല് പേർ. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആർട്ടെമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആർട്ടെമിസ് 2 അംഗങ്ങളെ വഹിച്ച ഒറെയോൺ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലംവെച്ചുകൊണ്ടാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായ ആർട്ടെമിസ് 1 വിജയമായിരുന്നു. അന്ന് ഒറയോൺ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു.

