വാഷിങ്ടൺ: ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോണ്‍ മസ്‌ക് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘അമേരിക്ക പാർട്ടി’ എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് മസ്‌ക് പേരിട്ടിരിക്കുന്നത്. ജനങ്ങളുടെ സ്വാതന്ത്ര്യം തിരിച്ച് നൽകുന്നതിനാണ് പുതിയ പാർട്ടിയെന്ന് മസ്ക്‌ക് എക്‌സിൽ കുറിച്ചു. ‘ഇന്ന് നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നല്‍കുന്നതിനായാണ് അമേരിക്ക പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്’-എന്നാണ് മസ്‌ക് എക്‌സില്‍ കുറിച്ചത്. യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് മസ്‌ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രസിഡന്റ് ട്രംപിൻ്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റിൽ വൈസ് പ്രസിഡൻ്റിൻ്റെ കാസ്റ്റിങ് വോട്ടോടെ പാസായതിന് പിന്നാലെയാണ് ഇലോൺ മസ്‌ക് യു.എസ് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാൻ തീരുമാനിച്ചത്. ബിൽ സെനറ്റ് പാസാക്കിയാൽ, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരം പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും, ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളെ അടുത്ത തിരഞ്ഞെടുപ്പിൽ നിലം തൊടീക്കില്ലെന്നും മസ്‌ക് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപവൽകരിക്കേണ്ടതിൻ്റെ ആവശ്യകത സംബന്ധിച്ച് ചോദ്യമുന്നയിച്ചുകൊണ്ട് ഇലോൺ മസ്‌ക് അഭിപ്രായ സർവേ കഴിഞ്ഞ ദിവസം എക്‌സിൽ പങ്കുവെച്ചിരുന്നു. ഇതിന്റെ ഫലം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ പാർട്ടി പ്രഖ്യാപനം. ജനാധിപത്യത്തിൽ അല്ല, ധൂർത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണസംവിധാനത്തിലാണ് ജനങ്ങൾ ജീവിക്കുന്നത്. പുതിയൊരു രാഷ്ട്രീയ ബദൽ 2-1 എന്ന അനുപാതത്തിൽ പൊതുജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് വ്യക്തമാക്കുകയായിരുന്നു.