തിരുവനന്തപുരം: കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം. മാതാവിൻ്റെ സുഹൃത്ത് കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര സ്വദേശിയായ തന്‍ബീര്‍ ആലമാണ് കുറ്റം സമ്മതിച്ചത്. അമ്മയോടുളള വൈരാഗ്യം മൂലമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. മുറിയിലുണ്ടായിരുന്ന ടൗവല്‍ ഉപയോഗിച്ച് കുട്ടിയുടെ കഴുത്ത് മുറുക്കിയാണ് കൊല നടത്തിയത്.
കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിൻ്റെ മകൻ ഗിൽദർ (4)ൻ്റെ മരണം ആണ് കൊലപാതകം എന്ന് കണ്ടെത്തിയിരിക്കുന്നത്. കഴുത്തിനേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് മുന്നി ബീഗം (23), ഇവരുടെ സുഹൃത്തായ മഹാരാഷ്ട്ര സ്വദേശി തൻബീർ ആലം (22) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ തങ്ങൾക്ക് കൊലപാതകത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇരുവരും ആദ്യം മൊഴി നൽകിയത്.
ഉച്ചയ്ക്ക് ആഹാരം കൊടുത്ത് ഉറക്കിയ കുഞ്ഞ് വൈകുന്നേരം അനക്കം ഇല്ലാതെ കിടക്കുന്നത് കണ്ടാണ് ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് അമ്മ ഡോക്ടറോട് പറഞ്ഞത്. വിശദമായി പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍ കഴുത്തിലെ പാടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മറ്റ് ബന്ധുക്കള്‍ എത്തിയതിന് ശേഷം മൃതദേഹം വിട്ടുനല്‍കും.
കൊലപാതകത്തിൽ മാതാവിനുള്ള പങ്കിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഭർത്താവുമായി പിണങ്ങി ആലുവയിൽ നിന്ന് എത്തിയ മുന്നി ബീഗം രണ്ടാഴ്ച മുമ്പാണ് ഒന്നര വയസ്സുള്ള രണ്ടാമത്തെ കുഞ്ഞിനെയും ഗിൽദറിനെയും കൂട്ടി കഴക്കൂട്ടത്തെ ലോഡ്ജിൽ താമസത്തിനെത്തിയത്.



