കാലടി ഗോപിയും പി.ആര്‍. സുകുമാരനും സാരഥികളായ ‘പെരുമ്പാവൂര്‍ നാടകശാല’യുടെ അരങ്ങിൽ, വേദി പങ്കിട്ടിരുന്ന മാള അരവിന്ദൻ, നെല്ലിക്കോട് ഭാസ്കരൻ, കുതിരവട്ടം പപ്പു എന്നിവരുടെ ഒരു ഫോട്ടോ. കാലം, എഴുപതുകളുടെ തുടക്കം. “പെരുമ്പാവൂർ നാടകശാല അവതരിപ്പിച്ച പ്രഥമ നാടകമായ ‘സമസ്യ’യുടെ റിഹേഴ്സൽ വേളയിൽ (1970) പെരുമ്പാവൂർ ‘ബോംബേ സ്റ്റുഡിയോ’ ഉടമ ബാബു എടുത്ത ചിത്രമാണിത്. അന്ന് മാള സിനിമാതാരം ആയിട്ടില്ല.” എന്ന് ശ്രീമൂലനഗരം മോഹനൻ സാക്ഷ്യം പറയുന്നു. മോഹനനും ആ നാടകത്തിലുണ്ടായിരുന്നു.
വാലറ്റം: കാലടി ഗോപി രചിച്ചവയിൽ ഏറ്റവും പ്രസിദ്ധമായ ‘ഏഴു രാത്രികൾ’ എന്ന നാടകം 1963-ൽ ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. ഈ പുസ്തകം അക്കാലത്ത് ഒരു ബെസ്റ്റ് സെല്ലറായി മാറുകയും അടുത്ത വർഷം തന്നെ അന്നത്തെ കേരളത്തിലെ ഒരു ജനപ്രിയ പ്രൊഫഷണൽ നാടകസംഘമായ ചങ്ങനാശ്ശേരി ഗീഥാ തീയ്റ്റേഴ്സ് ഈ നാടകം അവതരിപ്പിക്കുകയും ചെയ്തു. നാടകം വളരെ ജനപ്രിയമായി. അതിനു ശേഷമാണ് പെരുമ്പാവൂര്‍ നാടകശാലയുടെ ഉദയം.
മലയാള ചലച്ചിത്ര ചരിത്രത്തിലെ ഒരു നാഴികക്കല്ലായ ‘ചെമ്മീൻ’ (1965) സിനിമയുടെ നിർമ്മാതാവായ ബാബുവും സംവിധായകനായ രാമു കാര്യാട്ടും ചേർന്ന്, 1968-ൽ ഈ നാടും ഇതേ ശീർഷകത്തിൽ ഒരു സിനിമയാക്കി; ഗീഥാ തീയ്റ്റേഴ്സ്സിൻ്റെ നടീ നടന്മാർ മിക്കവരും സിനിമയിലും അഭിനയിച്ചു.
ആർ. ഗോപാലകൃഷ്ണൻ
Courtesy: Pramod Pillai


