കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമായ ലുലു ഐടി ട്വിൻ ടവറുകളുടെ ഉദ്ഘാടനം ഇന്ന് കൊച്ചി സ്മാർട്ട്സിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീഷൻ അധ്യക്ഷനാകും. മന്ത്രിമാരായ പി. രാജീവ്, ജി.ആർ. അനിൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി എന്നിവർ പങ്കെടുക്കും.
1500 കോടിയുടെ നിക്ഷേപം, മികച്ച വേതനം ഉറപ്പ് നൽകുന്ന 30,000 ടെക് പ്രൊഫഷണൽ തൊഴിലവസരങ്ങൾ, 35 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 30 നിലയിലായി പണിതുയർത്തിയ രണ്ട് ഹൈടെക് സമുച്ചയങ്ങൾ ഇങ്ങനെ പ്രത്യേകതകൾ ഒരുപാടാണ് ഐടി ട്വിൻ ടവറുകൾക്ക് പറയാനുള്ളത്. ഓട്ടോമേറ്റഡ് – റോബോട്ടിക് പാർക്കിങ് സൗകര്യം, ഓൺസൈറ്റ് ഹെലിപ്പാഡ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ട്വിൻ ടവറുകളിലായി ഒരുക്കിയിട്ടുള്ളത്.
പാതിവഴിയിൽ കിതയ്ക്കുന്ന കൊച്ചി സ്മാർട്ട് സിറ്റിക്കും പുത്തനുണർവാകും ലുലു ഐടി ട്വിന്‍ ടവർ. 35 ലക്ഷം ചതുരശ്ര അടിയിൽ പഞ്ചനക്ഷത്ര ഹോട്ടലുകളോടും കിടപിടിക്കുന്ന സൗകര്യങ്ങൾ, 25 ലക്ഷം ചതുരശ്ര അടിയിൽ വിവിധ ഐടി, ഐടി അനുബന്ധ സംരംഭങ്ങൾ, 4500 കാറുകള്‍ക്കുള്ള പാർക്കിങ്ങും വിശാലമായ ഫുഡ്കോർട്ടും തുടങ്ങിയ വിപുലമായ സൗകര്യങ്ങളുമായി ഐടി മേഖലയിൽ നിക്ഷേപകർക്ക് ആത്മവിശ്വാസത്തോടെ സമീപിക്കാനുള്ള ഒരു ഇടം കൂടിയാണൊരുങ്ങുന്നത്.
തുടക്കത്തില്‍ 2500 പേർക്കും ഘട്ടം ഘട്ടമായി 30,000 പേർക്കും തൊഴിൽ നൽകാൻ ഇതുവഴിയാകുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറ്കർ ആൻഡ് സി.ഇ.ഒ എംഎ നിഷാദ് പറഞ്ഞു. 1500 കോടിയിലേറെ രൂപയുടെ മുതൽമുടക്കിലൊരുങ്ങുന്ന പദ്ധതി സ്മാർട്ട് സിറ്റിയിലേക്കും കൂടുതൽ സംരഭങ്ങളെത്തുന്നതിന് വഴിതുറക്കും. നാല് അന്താരാഷ്ട്ര കമ്പനികൾ ഇതിനോടകം ഓഫീസ് സ്പേസ് ഏറ്റെടുത്തതായി ലുലു ഐടി ഇൻഫ്രാബിൽഡ് ഡയറക്‌ടറും സിഇഒയുമായ അഭിലാഷ് വലിയവളപ്പിൽ പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ 80 ശതമാനത്തോളം ഓഫീസ് സ്പേസിലും കമ്പനികളെയെത്തിക്കും. അടുത്ത മൂന്നു വർഷത്തിനകം അരലക്ഷം ഐടി പ്രൊഫഷണലുകൾക്ക് ലുലുവിന്റെ വിവിധ ഐടി പാർക്കുകളിലൂടെ സൗകര്യമുണ്ടാകുമെന്ന് ലുലു ഐടി പാർക്സ് ഡയറക്ടർ ആൻഡ് സിഒഒ അബ്‌ദുൾ റഹ്മാൻ പറഞ്ഞു.


