കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് കേരള ലോക സഭയെപ്പറ്റി വേണ്ടുന്ന അപഗ്രഥനം നടത്തിയതുകൊണ്ടാകണം പ്രാഞ്ചിയേട്ടന്മാരുടെ കൂട്ടമെന്ന് വിളിച്ചത്. കോടികണക്കിന് പാവങ്ങളുടെ നികുതിപ്പണമെടുത്തു് നടത്തുന്ന ഈ ധൂർത്തിനെപ്പറ്റി പലരും എഴുതിയിട്ടുണ്ട്. പ്രവാസി മലയാളികളുടെ മനസ്സിലെ അഗ്നികോണിൽ നിന്ന് ഉദിച്ചുയർന്ന നിസ്സംഗത, വിഷാദത്തിൻ്റെ വിരാടരൂപം പ്രവാസികൾ മനസ്സിലാക്കിയിട്ടുണ്ട്. കേരളം ഒന്നാം നമ്പരെന്ന് തീപ്പൊരി പ്രസംഗം നടത്തുന്നതുപോലെ പ്രവാസികളുടെ മുന്നിൽ തീപ്പൊരി പ്രസംഗം നടത്തി അവരുടെ വയർ നിറച്ചതല്ലാതെ പ്രവാസി സമൂഹത്തിൻ്റെ വിചാരധാരയിൽ നിന്ന് പഠിച്ചാൽ ഈ സംഘടനകൊണ്ട് എന്ത് ക്ഷേമ പദ്ധതികളാണ് പ്രവാസികൾക്ക് ലഭ്യമായത്? 2022-ലും 2024-ലും പ്രവാസികളെ അറിയിച്ചത് പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങൾ അധികാരികളെ അറിയിച്ചിട്ട് പ്രശ്‌ന പരിഹാരം കാണുമെന്നാണ്. അധികാരികളുടെ വാക്കും പ്രവർത്തിയും തമ്മിൽ പൊരുത്തപ്പെടില്ലെങ്കിൽ മഹാവാഗ്ദാനങ്ങൾക്ക് എന്ത് പ്രസക്തി? ഓരോ രാജ്യങ്ങളിലുള്ള പ്രവാസികളുടെ പ്രശ്‌നപരിഹാര ഓട്ടത്തിന് പിന്നിലെ യജ്ഞം ആ വ്യക്തിയെ അനശ്വരനാക്കുന്നത് എവിടെയാണ്?
പ്രവാസി സമൂഹത്തിൻ്റെ വ്യത്യസ്‌തങ്ങളായ പ്രശ്‌നങ്ങൾ ഭരണകൂടങ്ങൾ വഴി പരിഹാരം കാണാനാണല്ലോ ഈ സംഘടനയുണ്ടാക്കിയത്. പ്രവാസികൾ വളരെ പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാൽ ഓരോ രാജ്യങ്ങളിൽ മലയാളികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എന്തെല്ലാം പ്രശ്‌നങ്ങളാണ് ഇവർ പരിഹരിച്ചത്? അറിയാത്തവർക്കറിയാൻ അതെല്ലാം സ്വദേശ വിദേശ മാധ്യമങ്ങളിൽ പ്രസിദ്ധികരിക്കാമോ? വിസാ നിയമങ്ങളിലെ മാറ്റങ്ങൾ, തൻമൂലം ജോലി നഷ്ടപ്പെട്ടവർ, നാട്ടിലേക്ക് മടങ്ങിപോകുന്നവർ, കേരളത്തിൽ ബാങ്ക് ജപ്തി ഭീഷണി നേരിടുന്ന പ്രവാസികൾ, പ്രവാസികളുടെ പുനരധിവാസം, ക്ഷേമ പെൻഷൻ, പ്രവാസി ഇൻഷുറൻസ്, പ്രവാസി കലാസാഹിത്യ രംഗത്തുള്ളവരോട്, മാധ്യമങ്ങളോടുമുള്ള ചിറ്റമ്മ നയം, സാംസ്‌കാരിക മുരടിപ്പ്, പ്രവാസിയുടെ ആരോഗ്യം, സ്ത്രീകൾ നേരിടുന്ന വിഷമങ്ങൾ, തൊഴിൽ മേഖലകളിലെ ദുരിതങ്ങൾ, തൊഴിൽ നഷ്ടപ്പെട്ടവർ, കേരളത്തിലെ തട്ടിപ്പ് ഏജൻസികൾ വഴി ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ, എംബസ്സികൾ അധികഫീസ് ഈടാക്കുന്നത്, എംബസ്സികളുടെ കാര്യക്ഷമത, (ഇംഗ്ലണ്ടിൽ ഒരു രോഗി ഡോക്ടറെ കാണാൻ ആഴ്ചകൾ കാത്തിരിക്കുന്നതുപോലെയാണ് ലണ്ടൻ ഹൈ കമ്മീഷനിൽ ഒരാവശ്യവുമായി ആപ്ലിക്കേഷൻ കൊടുത്താൽ ഒരു മാസമായാലും ദർശനം ലഭിക്കാറില്ല) സ്വദേശികളുടെ ആക്രമണങ്ങൾ, ജന്മനാട്ടിലെ വീട്, വസ്തുക്കൾക്ക് സുരക്ഷയില്ലായ്‌മ തുടങ്ങി എത്രയോ നീറുന്ന വിഷയങ്ങളിലൂടെയാണ് പ്രവാസികൾ കടന്നുപോകുന്നത്. ഇവിടെയെല്ലാം എന്ത് പൊളിച്ചെഴുത്തലുകളാണ് ഈ മഹാസഭ നടത്തിയിട്ടുള്ളത്?
പ്രവാസികൾ നേരിടുന്ന യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കാതെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന നുണപ്രചാരവേലകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തികച്ചും നിരുത്തരവാദപരമായ സമീപനമാണ്. ഒരു പിടി രാഷ്ട്രീയക്കാരുടെ അഭയ കേന്ദ്രങ്ങളാണല്ലോ വിദേശ രാജ്യങ്ങൾ. അവർക്ക് പച്ചപരവതാനി വിരിക്കാൻ കുറെ വിദ്വാന്മാരുമുണ്ട്. അധികാരശക്തികളുടെ നിർണ്ണയാകമായ സ്വാധീന താല്‌പര്യാടിസ്ഥാനത്തിൽ സ്വാർഥരും, അധികാരമോഹികളും കാലികമായ അടവുകളുമായി ഓരോ സംഘടനകളുണ്ടാക്കി സമ്പന്നരെ കണ്ടെത്താനും, വോട്ട് പെട്ടി നിറക്കാനും, വിദേശ യാത്രകൾ നടത്താനും, സദസ്സുകളുണ്ടാക്കാനും, മുഖസ്തുതികൊണ്ട് വ്യക്തി വിശേഷണങ്ങൾ കേൾക്കാനും നടത്തുന്ന ഈ മാമാങ്കം എന്തിനാണ്? വിദേശ നിക്ഷേപ ധാരണാപത്രത്തിൽ ഒപ്പുവെച്ചല്ലോ. ഈ കൂട്ടരിൽ നിന്ന് എത്ര നിക്ഷേപം കേരളത്തിന് ലഭിച്ചു?
ചെറിയാൻ ഫിലിപ്പിൻ്റെ പരിഹാസം ലിബറൽ ബുദ്ധിജീവികളും ചിന്തിക്കുന്ന കാര്യമാണ്. അദ്ദേഹം പറയുന്നത് പ്രവാസികളുടെ സാമൂഹ്യവികാസവുമായി ഇതിനൊരു ബന്ധവുമില്ല. ഈ ലോക കേരള സഭയുണ്ടാക്കിയത് തെരഞ്ഞെടുപ്പുകളിൽ പണപ്പിരിവ് നടത്താനുള്ള ഒരു കറവപ്പശു മാത്രമാണ്. പിൻവാതിലിൽ വഴിവരുന്ന ഈ പ്രാഞ്ചിയേട്ടന്മാരുടെ സഭ പ്രവാസി മലയാളികളുടെ പരിച്ഛേദമോ പ്രാതിനിധിയോ അല്ല. എല്ലാം മേളകളിലും കോട്ടും സ്യൂട്ടുമണിഞ്ഞ വിഭവ സമൃദ്ധമായ സദ്യയുണ്ണാനെത്തുന്ന ഒരേ മുഖങ്ങൾ. ഇതിലൂടെ പ്രവാസികൾ മനസ്സിലാക്കുന്നത് ഓണം വന്നാലും ഉണ്ണിപിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ. പാവങ്ങളുടെ പണം ചിലവാക്കി ഈ ധൂർത്തു് നടത്താതെ ഇതിൽ പങ്കെടുക്കുന്നവർ സ്വയം ചിലവുകൾ വഹിക്കുകയാണ് വേണ്ടത്. കേരള ഖജനാവ് ധൂർത്തടിക്കരുത്. അടുത്ത അധികാരം വീണ്ടെടുക്കാൻ കാത്തിരിക്കുന്നവർ എത്ര രാജഭക്ത ഗ്രൂപ്പുകൾ ഉണ്ടാക്കുമോ?
പ്രവാസികളുടെ പുരോഗമനപരമായ ഒരു മുന്നേറ്റം ആഗ്രഹിക്കുന്നവർക്ക് അവർ ഏർപ്പെടുന്ന നയപരിപാടികളിൽ ഒരു പ്രതിബദ്ധത കാണും. വസ്‌തുതകൾ പരിശോധിച്ചാൽ ഈ കൂട്ടരുടെ മികച്ച സംഭാവനകൾ എന്താണ്? ഭരണഘടനാപരമായ യാതൊരു അവകാശങ്ങളുമില്ലാത്ത ഇതുപോലുള്ള സംഘടനകൾ ജനസമിതിയുള്ളവരോ അതോ ആശ്രിതവത്വത്തിൽ സ്വകാര്യതാല്‌പര്യങ്ങൾ സംരക്ഷിക്കുന്നവരോ അല്ലെന്ന് പറയാൻ സാധിക്കുമോ? ദുരിതമനുഭവിക്കുന്ന പ്രവാസികളും പ്രാഞ്ചിയേട്ടന്മാരും തമ്മിൽ വളരെയകലത്തിലാണ്. സ്വാർത്ഥലാഭത്തിനായുള്ള പരക്കംപാച്ചിലിൽ മറ്റുള്ളവരുടെ ദുഃഖദുരിതങ്ങൾ കാണുന്നതിനേക്കാൾ അധികാരികളുടെ അംഗീകാരത്തിനുള്ള ഓട്ടമാണ്. ഉന്നതമായ ധാർമ്മികബോധമില്ലാത്തവർ വളരെ ലാഘവ ബുദ്ധിയോടെ വോട്ടുപെട്ടി നിറയ്ക്കാൻ ചെയ്യുന്ന തട്ടിക്കൂട്ട് പദ്ധതികൾ, സംഘടനകൾ വ്യർഥമായ പരിശ്രമങ്ങളാണ്.
മാനവപുരോഗതിയിലേക്ക് മനുഷ്യരെ നയിക്കുമ്പോൾ അശരണൻ്റെ, ആലംബഹീനരുടെ പ്രശ്‌നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയാത്തവരെ, മറ്റുള്ളവരെ പുച്ഛിക്കുന്ന സമ്പത്തുള്ള അരാഷ്ട്രീയക്കാരെയല്ല പ്രവാസികൾക്ക് ആവശ്യം. സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് മാനുഷിക ശുദ്ധികരണം നടത്താതെ സാംസ്കാരികമായ ഒരു പുരോഗതിയും സ്വദേശത്തും വിദേശത്തും നടത്താനാകില്ല. മാധ്യമങ്ങളിലൂടെ കുറെ ചെണ്ടമേളം നടത്തി വാഴ്ത്തുപാട്ടുകളും കുറെ ഫോട്ടോകളും പടച്ചിറക്കിയാൽ, കണ്ണിൽ പൊടിയിടാൻ ശ്രമിച്ചാൽ കാലത്തിൻ്റെ ജീർണ്ണത മാത്രമല്ല പാവം പ്രവാസികൾക്ക് ഒരു ക്ഷേമവുമുണ്ടാകില്ല.
കാരൂർ സോമൻ, (ചാരുംമൂടൻ)


