തിരുവനന്തപുരം: പോളിങ് ബൂത്തിലെത്താൻ ഒരാഴ്ച മാത്രം ശേഷിക്കേ പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തും, 2026-27-ൽ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ബിരുദ വിദ്യാഭ്യാസം സൗജന്യമായി നൽകും, പവർ കട്ട് ഇല്ലാത്ത കാലം തുടരും തുടങ്ങി സുപ്രധാന വാഗ്ദാനങ്ങളാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പത്രികയിലുള്ളത്.
അറുപതിന പരിപാടികളുമായാണ് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയത്. 196 പേജുകളിൽ രണ്ട് പുസ്തകമായാണ് എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പുവരുത്തും. ഇതിന് കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളും നേതൃത്വം നൽകും. സമ്പൂർണ്ണ മാലിന്യ സംസ്കരണം ഉറപ്പാക്കും. ടൂറിസം വളർച്ചയ്ക്ക് വിശദമായ പദ്ധതികളും തെരഞ്ഞെടുപ്പ് പത്രികയിലുണ്ട്. 15 ലക്ഷം വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുകയാണ് ലക്ഷ്യം. അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കും. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കും.
ശബരിമല മാസ്റ്റർ പ്ലാൻ പൂർത്തിയാക്കും, ഇടുക്കി, വയനാട്, കാസർകോഡ്, കുട്ടനാട് പാക്കേജുകൾ തുടരും, മദ്യവർജനം പ്രോത്‌സാഹിപ്പിക്കും, കാരുണൃ 5 ലക്ഷം പരിധി നീക്കി, കെ.എസ്.ആർ.ടി.സി. പ്രവർത്തന ലാഭത്തിലാക്കും,വിദ്യാർഥികൾക്ക് കണക്ട് ടൂ വർക്ക് പദ്ധതി,രാജ്യത്തെ ആദ്യ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമായി കേരളം മാറും, സ്ത്രീകൾക്ക് വർക്ക് നിയർ പദ്ധതി, കൊച്ചി വാട്ടർ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂർ തുടങ്ങിയ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. കുടുംബശ്രീയുടെ ബാങ്ക് ലിങ്കേജ് വായ്പകൾ 20,000 കോടി രൂപയായി ഉയർത്തും.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾെക്കതിരെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും സ്ത്രീകളുടെ വിപുലമായ പങ്കാളിത്തത്തോടു കൂടി ക്രൈം മാപ്പിങ് നടത്തും. പട്ടിക വർഗ ക്ഷമം ഉറപ്പുവരുത്തും. പട്ടിക വർഗ്ഗക്കാർക്കുള്ള ഉപ പദ്ധതി പൂർണ്ണമായും ഊരുകൂട്ടങ്ങളുടെ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും നടപ്പാക്കുക. ആരോഗ്യ മേഖലയിൽ മികച്ച ചികിത്സ ഉറപ്പാക്കും. കെ-ഫോൺ വിപുലമാക്കും. കാലാവസ്ഥ വ്യതിയാനം നേരിടാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്നും എൽഡിഎഫ് പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.
കേരളത്തെ റെയിൽവേ ലെവൽ ക്രോസുകൾ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയും അതിവേഗ തെക്ക്-വടക്ക് റെയിൽപാതയ്ക്കായുള്ള പരിശ്രമങ്ങൾ തുടരുകയും ചെയ്യും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ദേശീയ ജലപാതയുടെ നിർമ്മാണം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കും. ശിശുസൗഹൃദ പഞ്ചായത്ത് / മുനിസിപ്പാലിറ്റികളുടെ മാനദണ്ഡങ്ങൾ നിർബന്ധിതമാക്കും. അങ്കണവാടികൾ സ്‌മാർട്ടാക്കും. കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ അമർച്ച ചെയ്യുന്നതിനു ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും. അഴിമതിരഹിതവും സുതാര്യവുമായ സദ്ഭരണം ഉറപ്പാക്കുമെന്നും പ്രകടനപത്രികയിലൂടെ എൽ.ഡി.എഫ് ഉറപ്പുനൽകുന്നു. വര്‍ഗീയ ശക്തികള്‍ക്ക് ഒരു സ്വാധീനവുമില്ലാത്ത ഭരണം കാഴ്ചവയ്ക്കാന്‍ എല്‍ഡിഎഫിനു മാതമേ കഴിയൂവെന്നും പ്രകടന പത്രികയില്‍ പറയുന്നു.
Kerala assembly election 2026 candidates >>

