റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കൽപന സോറനും ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ഡൽഹിയിലെത്തിയാണ് ഇരുവരും ചർച്ച നടത്തിയത്. പുതിയ നീക്കത്തിന് പിന്നിൽ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തർക്കങ്ങളാണെന്നും റിപ്പോർട്ടുണ്ട്. നിലവിൽ ഇന്ത്യാ സഖ്യത്തിലെ കക്ഷിയാണ് ഹേമന്ത് സോഹൻ്റെ ജെഎംഎം. ജാർഖണ്ഡ് വികസനം, അന്തരിച്ച ജെഎംഎം സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറന് ഭാരതരത്നം നൽകുന്നതടക്കമുള്ള വിഷയങ്ങൾ പരിഗണിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ജെഎംഎം ബിജെപിയുമായി അടുക്കുന്നതിന് കാരണം എന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ബിഹാർ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ ഭാഗമായി 16 സീറ്റുകൾ ജാർഖണ്ഡ് മുക്തി മോർച്ച ലക്ഷ്യം വെച്ചിരുന്നുവെങ്കിലും ആർജെഡി, കോൺഗ്രസ് നേതൃത്വങ്ങൾ ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളാൻ വൈകി. ഇത് സഖ്യവുമായുള്ള പാർട്ടിയുടെ ബന്ധം വഷളാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
81 അംഗ ജാർഖണ്ഡ് നിയമസഭയിൽ 34 എംഎൽഎമാരാണ് ജെഎംഎമ്മിനുള്ളത്. കോൺഗ്രസ് 16, ആർജെഡി- 4, ഇടത്- 2 എന്നിങ്ങനെയാണ് കക്ഷി നില. 21 സീറ്റുള്ള ബിജെപിയാണ് മുഖ്യ പ്രതിപക്ഷം. എൽജെപിക്കും എജെഎസ്‌യുവിനും ജെഡിയുവിനും ഓരോ സീറ്റുകൾ വീതമുണ്ട്. ജെഎംഎം ബിജെപിയുമായി സഖ്യം രൂപവത്കരിക്കുകയാണെങ്കിൽ സഖ്യത്തിൽ 58 എംഎൽഎമാരുണ്ടാകും. കൂടാതെ 16 കോൺഗ്രസ് എംഎൽഎമാരിൽ കുറഞ്ഞത് എട്ട് പേരെങ്കിലും തങ്ങളുടെ ചേരിയിലെത്തുമെന്നും ബിജെപി കണക്കുക്കൂട്ടുന്നു.


