ജറുസലേം: സുരക്ഷാ കാരണങ്ങളാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഇന്ത്യ സന്ദർശനം മാറ്റി വെച്ചു. ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിലാണ് ഡിസംബറിൽ നിശ്ചയിച്ചിരുന്ന ഇന്ത്യ സന്ദർശനം വീണ്ടും മാറ്റി വെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്‌ചയായിരുന്നു സന്ദർശനത്തിൻ്റെ മുഖ്യ ലക്ഷ്യം.
സുരക്ഷാ വിലയിരുത്തലുകൾക്ക് ശേഷം അടുത്ത വർഷം ഇന്ത്യ സന്ദർശനത്തിന് സമയം നിശ്ചയിക്കുമെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം ഇത് മൂന്നാം തവണയാണ് നെതന്യാഹു തൻ്റെ സന്ദർശനം റദ്ദാക്കുന്നത്. ഏപ്രിലിലും സെപ്റ്റംബറിലും തിരഞ്ഞെടുപ്പ് നടപടികൾ ചൂണ്ടിക്കാട്ടി നെതന്യാഹുവിൻ്റെ ഇന്ത്യ സന്ദർശനം മാറ്റി വെച്ചിരുന്നു. ഏറ്റവും ഒടുവിൽ ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കുമെന്നായിരുന്നു തീരുമാനം. ഈ നീക്കമാണ് ഡൽഹി സ്ഫോടനത്തെ തുടർന്ന് മാറ്റിയത്.
2017 -ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേൽ സന്ദർശിക്കുകയും പിന്നാലെ 2018 ജനുവരിയിൽ നെതന്യാഹു ഇന്ത്യയിലെത്തുകയും ചെയ്തിരുന്നു.



